”എട്ടുവര്‍ഷത്തിനുശേഷം ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കണ്ണ് നിറയെ കണ്ടിട്ടില്ല അയാള്‍, പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ്…” ആദിവാസി യുവാവ് വിശ്വനാഥന്‍ തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ നജീബ് മൂടാടിയുടെ കുറിപ്പ് ചര്‍ച്ചയാവുന്നു


വിവാഹം കഴിഞ്ഞു എട്ടു വര്‍ഷത്തിന് ശേഷം ആദ്യമായി ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവത്തിനായാണ് ആ ആദിവാസി യുവാവ് വയനാട്ടില്‍ നിന്ന് കോഴിക്കോട് നഗരത്തിലെ മെഡിക്കല്‍ കോളേജിലേക്ക് വന്നത്.
ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ അയാള്‍ ഒന്ന് കണ്ണു നിറയെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. മോഷണം ആരോപിച്ച് ആളുകള്‍ അയാളെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ ആ മനുഷ്യന്‍ തൂങ്ങിമരിച്ചതായാണ് പിന്നീട് കാണുന്നത്.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണ് ഒട്ടും പ്രതീക്ഷിക്കാതെ അയാള്‍ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നതും അപമാനവും മര്‍ദ്ദനവും സഹിക്കേണ്ടി വരുന്നതും. നിറം കുറഞ്ഞത് കൊണ്ട്, മുഷിഞ്ഞ വസ്ത്രം ധരിച്ചത് കൊണ്ട് ഒരാളെ മോഷ്ടാവാക്കാന്‍ എളുപ്പമാണല്ലോ. അയാളുടെ അഭിമാനത്തിനോ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിനോ എന്ത് പരിഗണനയും വിലയുമാണ്.

പൊതുജനത്തിന്റെ കോടിക്കണക്കിന് രൂപ അഴിമതിയുടെയും തട്ടിപ്പിലൂടെയും കൈക്കലാക്കിയവര്‍ മുന്തിയ വസ്ത്രം ധരിച്ചു വിലപിടിച്ച കാറില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ ആദരവോടെ എഴുന്നേറ്റ് നില്‍ക്കാന്‍ വെമ്പുന്ന നമ്മുടെ സമൂഹത്തിന് കുറ്റവാളിയാക്കാനും ശിക്ഷ വിധിക്കാനും പാകത്തിന് നിറം കുറഞ്ഞവരും മുഷിഞ്ഞ വസ്ത്രം ധരിച്ചവരുമായ ഇങ്ങനെ കുറെ മനുഷ്യരുണ്ടല്ലോ.

ആത്മഹത്യ ചെയ്തതായാലും ആള്‍ക്കൂട്ടം തന്നെ കൊന്ന് കെട്ടിത്തൂക്കിയതായാലും അപമാനിതനായി മരിച്ചുപോയ ആ മനുഷ്യന് എങ്ങനെയാണ് നീതി കൊടുക്കാന്‍ സാധിക്കുക.

ഇത്ര നാളും ഒരു കുഞ്ഞിന് വേണ്ടി സ്വപ്നങ്ങള്‍ കണ്ട പ്രിയപ്പെട്ടവന്‍ ആരുടെയൊക്കെയോ ഹിംസയും വൈകൃതവും നിറഞ്ഞ മനസ്സിന്റെ ചെയ്തികള്‍ കാരണം ഇല്ലാതായിപ്പോയ ആ യുവതിയെ എങ്ങനെയാണ് സമാധാനിപ്പിക്കുക.

പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ് വളര്‍ന്നു വരുമ്പോള്‍ ഈ സമൂഹത്തെയും ഇവിടത്തെ നിയമങ്ങളെയും എങ്ങനെയാണ് കാണുക.

കൊടിയ അക്രമവും നീതിനിഷേധവുമാണ് നടന്നത്. അയാളുടെ നിറവും രൂപവും ദൈന്യതയും തന്നെയാണ് അയാളുടെ മേല്‍ കൈവെക്കാന്‍ ആ ആള്‍ക്കൂട്ടത്തിന് ഉത്സാഹമായത്.

ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധുവാണ് എന്ന ധൈര്യം. ചെറിയ മനുഷ്യരുടെ സന്തോഷങ്ങള്‍ക്കും ജീവിതത്തിനും ജീവനും ഇവിടെ എന്ത് വിലയാണുള്ളത്?. സംസ്‌കാരസമ്പന്നര്‍ എന്ന് ഞെളിയുന്നു എന്നല്ലാതെ ദുര്‍ബലര്‍ക്ക് നേരെ അധികാരം കാണിക്കാന്‍ അവകാശമുള്ളവരാണെന്ന് സ്വയം ഭാവിച്ചു നടക്കുന്ന, അവസരം കിട്ടിയാല്‍ അത് പ്രയോഗിക്കുന്ന സംസ്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍ തന്നെയാണ് നാം.

വിശ്വനാഥന്‍ എന്ന ആദിവാസി യുവാവ് സമൂഹത്തിന്റെ ഒടുവിലത്തെ ഇര മാത്രം. ഇനിയും ഇങ്ങനെയുള്ള പാവം മനുഷ്യരുടെ മേല്‍ കൈത്തരിപ്പ് തീര്‍ത്തു കൊണ്ട് നാം ആള്‍ക്കൂട്ടനീതി നടപ്പാക്കി മാന്യന്മാരാകും. എന്നിട്ട് വലിയവായില്‍ സമ്പൂര്‍ണ്ണസാക്ഷരരെന്നും സംസ്‌കാര സമ്പന്നരെന്നും മേനി പറഞ്ഞു കൊണ്ടിരിക്കും.