ഹോട്ടലുടമയുടെ കൊലപാതകം; ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയതെന്ന് സ്ഥിരീകരിച്ച് പൊലീസ്


മലപ്പുറം: കോഴിക്കോട് ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. മലപ്പുറം എസ്.പി.സുജിത് ദാസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ചത് മുതല്‍ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ മെയ് 18ന് ഹോട്ടലിലേക്ക് എത്തിച്ചത്. ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു. സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കില്‍ മര്‍ദ്ദിക്കാന്‍ കൈയ്യില്‍ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങള്‍ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

പൊലീസ് തുടക്കം മുതല്‍ ഹണി ട്രാപ്പ് കൊലപാതകമെന്ന് സംശയിച്ചത് ശരിയായിരുന്നുവെന്ന് എസ്.പി.സുജിത് ദാസ് പറഞ്ഞു. സിദ്ധിഖിനെ ഫര്‍ഹാനയ്ക്ക് ഒപ്പം നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫര്‍ഹാനയുടെയും ആഷിഖിന്റെയും പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

മുറിയില്‍ വെച്ച് നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തര്‍ക്കമുണ്ടായി. ഇതിനിടയില്‍ മൂന്ന് പേരും താഴെ വീണു. ഈ സമയത്ത് ഫര്‍ഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകള്‍ തകര്‍ന്നു. ശ്വാസകോശം മുറിവേല്‍ക്കുകയും ചെയ്തു.

സിദ്ധിഖ് മരിച്ച ശേഷം പ്രതികള്‍ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങി. എന്നാല്‍ മൃതദേഹം ഒരു ബാഗില്‍ ഒതുങ്ങിയില്ല. തുടര്‍ന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടല്‍ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു. പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ കൊണ്ടുപോയി തള്ളിയത്.

സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി അഞ്ചാം ദിവസമാണ് അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിന് സമീപം രണ്ട് പെട്ടികളിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി, ഇയാളുടെ സുഹൃത്തുക്കളായ ഫര്‍ഹാന, ആഷിക് എന്നിവരാണ് ഇതുവരെ കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രധാന പ്രതികളായ ഷിബിലിയും ഫര്‍ഹാനിയും ചെന്നൈ റെയില്‍വേ പോലീസിന്റെ പിടിയിലായത്.