തിക്കോടി ബീച്ച് ഇനി അടിമുടി മാറും; മികച്ച ബീച്ച് ഡെസ്റ്റിനേഷനാക്കി തിക്കോടിയെ ഉയര്‍ത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


തിക്കോടി: മികച്ച ബീച്ച് ഡെസ്റ്റിനേഷനാക്കി തിക്കോടിയെ ഉയര്‍ത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിക്കോടി കല്ലകത്ത് ബീച്ചിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 39 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്.

ബീച്ചിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ ബിച്ചില്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനാണ് വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 93 ലക്ഷം രൂപയുടെ പദ്ധതികളാണ് തിക്കോടിയില്‍ നടപ്പാക്കുന്നത്. തിക്കോടി ബീച്ചിനെ മികച്ച ഡെസ്റ്റിനേഷനാക്കി ഉയര്‍ത്താനാണ് ശ്രമം. അതിന് ബീച്ച് കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഡിടിപിസിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

തിക്കോടി ബീച്ചിലെ വികസന പ്രവൃത്തികളില്‍ നടപ്പാത, സിറ്റിംഗ് ബെഞ്ചുകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, കണ്ടെയ്‌നര്‍ ടോയ്‌ലെറ്റുകള്‍, പവലിയന്‍ നിര്‍മ്മാണം, സ്‌കള്‍പ്ച്ചര്‍, പ്ലംബിങ് വര്‍ക്കുകള്‍ എന്നിവയാണ് നടപ്പാക്കുക. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല.

കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യന്‍, ആര്‍ വിശ്വന്‍, കെ.പി ഷക്കീല, ജില്ലാ പഞ്ചായത്തംഗം ദുല്‍ഖിഫില്‍, പഞ്ചായത്തംഗം വി.കെ അബ്ദുള്‍ മജീദ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ബിജു കളത്തില്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി. നിഖില്‍ ദാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് സ്വാഗതവും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍ നന്ദിയും പറഞ്ഞു.