തൊഴിൽ സംരംഭം ആരംഭിക്കാനായി  ബാങ്ക് ലോണെടുത്തു, വഞ്ചിക്കപ്പെട്ട് അഞ്ച് പട്ടികജാതി സ്ത്രീകൾ; കീഴരിയൂരിൽ ജപ്തിഭീഷണിയുള്ളവരുടെ സഹായ അഭ്യർത്ഥന ജാഥ


കീഴരിയൂർ: ജപ്തി നടപടിയിൽ നിന്ന് രക്ഷിക്കാൻ സഹായ അഭ്യർത്ഥന ജാഥ നടത്തി പട്ടികജാതി വിഭാഗത്തിൽ പെട്ട സ്ത്രീകൾ. 2008-09 കാലത്ത് കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ തൊഴിൽ സംരഭം തുടങ്ങുന്നതിനു വേണ്ടി ബാങ്ക് ലോണെടുത്തതിനെ തുടർന്ന് വഞ്ചിതരായ പട്ടികജാതിയിൽപ്പെട്ട അഞ്ച് സ്ത്രീകൾ ലോൺ തുക തിരിച്ചടക്കുന്നതിന് സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കീഴരിയൂരിൽ ജാഥ നടത്തിയത്.

കീഴരിയൂർ ഗ്രാമീണ ബാങ്ക് ജപ്തി നടപടിക്ക് നോട്ടീസ് പതിച്ച സാഹചര്യത്തിലാണ് സ്ത്രീകൾ നാട്ടുകാരുടെ മുന്നിൽ സഹായമഭ്യർത്ഥിച്ച് എത്തിയത്. സഹായ അഭ്യർത്ഥന ജാഥ ഗ്രാമ പഞ്ചായത്ത് അംഗം കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ പതിമൂന്ന് കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം കീഴരിയൂർ സെൻ്ററിൽ ചേർന്ന സമാപന സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയതു. സഹായ സമിതി ചെയർമാൻ ഇ.എം.മനോജ് അധ്യക്ഷത വഹിച്ചു.

ജാഥാ ലീഡർ തൈക്കണ്ടി രാധ, പഞ്ചായത്ത് അംഗങ്ങളായ സവിത എൻ.എം, കെ.ജലജ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇടത്തിൽ ശിവൻ, ടി.യു.സൈനുദ്ദീൻ, കെ.എം.സുരേഷ് ബാബു, കെ.ടി.ബാബുരാജ്, ചുക്കോത്ത് ബാലൻ നായർ, അബ്ദുറഹിമാൻ കെ, ടി.എ.സലാം, കെ.ടി.സത്യൻ, കെ.കെ.പുഷ്പ എന്നിവർ പ്രസംഗിച്ചു.