ലൈംഗികബന്ധത്തിനുള്ള നിയമപരമായ പ്രായപരിധി പതിനാറ് വയസാക്കുന്നത് പരിഗണനയില്‍; അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷന്‍


ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനായുള്ള നിയമപരമായ കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷന്‍. നിലവിലുള്ള പ്രായപരിധിയായ പതിനെട്ട് വയസ് പതിനാറ് വയസാക്കി കുറയ്ക്കുന്നതാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്.

നിലവിലെ നിയമപ്രകാരം പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയാണെങ്കിലും കുറ്റകരമാണ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് ഇപ്പോഴത്തെ രീതി.

xxxx

എന്നാല്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പതിനാറ് വയസ് കഴിഞ്ഞവര്‍ പരസ്പരം പ്രണയത്തിലാവുകയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം നിരവധി കേസുകള്‍ കോടതികള്‍ക്ക് മുന്നില്‍ വന്നിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് നിയമ കമ്മീഷന്റെ പുതിയ നീക്കം. ഇത്തരം കേസുകളില്‍ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിര്‍മ്മാണം സാധ്യമാണോ എന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. മെയ് 31 ന് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രായപരിധി സംബന്ധിച്ച ഇപ്പോഴത്തെ നിലപാട് സമൂഹ്യ യാഥാര്‍ഥ്യം കൂടി പരിഗണിച്ച് പുനഃപരിശോധിക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ചില ഗോത്ര വിഭാഗങ്ങളില്‍ ഇപ്പോഴും ചെറിയ പ്രായത്തില്‍ വിവാഹം നടക്കുന്നുണ്ട്. പരസ്പരം വിവാഹിതരായ ശേഷവും ആളുകള്‍ പോക്സോ കേസില്‍ അറസ്റ്റിലായി ജയിയില്‍ കിടക്കേണ്ടി വരുന്നു എന്ന വിഷയവും ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടുന്നു.