കോഴിക്കോട് കാണാതായ ബസ് ജീവനക്കാരന്റെ മൃതദേഹം കിണറിൽ; ശരീരത്തിൽ കയർ ചുറ്റിയ നിലയിൽ


കോഴിക്കോട്: മാങ്കാവ് സ്വദേശിയായ ബസ് ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യബസ് കണ്ടക്ടർ മാങ്കാവ് വാരിയത്ത് വീട്ടിൽ ജിശാന്ത് (കുട്ടൻ-32) ആണ് മരിച്ചത്. കല്ലായി റോഡ് – ആനിഹാൾ റോഡ് ജംഗ്ഷനു സമീപമുള്ള അളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തോട് ചേർന്ന് ഒരു കയർ കാണപ്പെട്ടതായി ടൗൺ പോലീസ് പറഞ്ഞു.

സുഹൃത്തിനൊപ്പം ഞായാറാഴ്ച രാത്രിയിൽ നഗരത്തിലേക്ക് വന്നതായിരുന്നു ജിശാന്ത്. പിന്നീട് വീട്ടിൽ മടങ്ങിയെത്തിയില്ല. ഇതിനെ തുടർന്ന് ബന്ധുക്കൾ തിങ്കളാഴ്ച ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ കയർ ചുറ്റിയനിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പണവും മൊബൈൽഫോണുമൊന്നും നഷ്ടപ്പെട്ടിട്ടില്ല. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വാരിയത്തുവീട്ടിൽ കെ.സി. ശശികുമാറിന്റെയും ജയശ്രീയുടെയും മകനാണ്. ഭാര്യ: പി. സുജിത. മക്കൾ: വൈഗ, വാമിക. സഹോദരൻ: ജിനിഷ്, പരേതനായ ജിജിത്ത്.