നാദാപുരത്ത് ഏഴ് വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; ബംഗാൾ സ്വദേശി അറസ്റ്റിൽ


നാദാപുരം: നാദാപുരത്ത് ഏഴ് വയസുകാരന തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച ബംഗാൾ
സ്വദേശി അറസ്റ്റിൽ. നാദാപുരം ശാദുലി റോഡ് അഹമ്മദ് മുക്കിൽ ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.

വെസ്റ്റ് ബംഗാൾ സ്വദേശി മുസ്താഖ് ഷെയ്ഖ് (19) ആണ് പിടിയിലായത്. പുതുക്കുടി രഹനാസ് – ഷാഹിന ദമ്പതികളുടെ മകൻ ഏഴു വയസുകാരനെയാണ് ഇയാൾ തട്ടികൊണ്ട് പോവാൻ ശ്രമിച്ചത്. വീട്ടിന് സമീപത്തെ ഇടവഴിയിൽ വെച്ച് ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി ഏഴ് വയസുകാരനെ ബലമായി പിടികൂടി മുഖം പൊത്തി പിടിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുതറി മാറി ഓടുകയായിരുന്നു.

സംഭവം തൊട്ട് പിന്നിലായി നടന്ന് വരികയായിരുന്ന ഏഴ് വയസ്കാരന്റെ സഹോദരന്റ ശ്രദ്ധയിൽ പെടുകയും
നാട്ടുകാരോട് വിവരം പറയുകയുമായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച മുസ്താഖ് ഷെയ്ഖിനെ നാട്ടുകാർ പിടികൂടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത മുസ്താഖിനെ സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് വയസുകാരന്റെ ഉമ്മയുടെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. പ്രതി മുസ്താഖ് നാദാപുരം മേഖലയിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു.