ഇത്ര വലിയ കവാടം ജില്ലയില്‍ ആദ്യം; കോതമംഗലം അയ്യപ്പ ക്ഷേത്രത്തിലെ പടുകൂറ്റന്‍ പൂര കവാടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി, ഉത്സഹ ലഹരിയില്‍ ഭക്തര്‍


കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തിലെ പടുകൂറ്റന്‍ പൂര കവാടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചാണ് കവാടം നിര്‍മ്മിച്ചത്. തൃശൂരില്‍ നിന്നുള്ള കലാകാരന്മാരാണ് ദീപാലംകൃതമായ കവാടം നിര്‍മ്മിച്ചത്. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് ഇത്ര വലിയ കവാടം നിര്‍മ്മിക്കുന്നത്.

ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം നടക്കുന്നത്. ക്ഷേത്രവും പരിസരവുമെല്ലാം ഉത്സവലഹരിയിലാണ്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു.

തുടര്‍ന്ന് ഭഗവാന് വെള്ളി അങ്കി സമര്‍പ്പണം, 9.30 മണിക്ക് തൃശൂര്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത്, വൈകിട്ട് ഏഴ് മണിക്ക് മധുസൂദനന്‍ ഭരതാഞ്ജലിയുടെ നൃത്താര്‍ച്ചന എന്നിവ നടന്നു.

ഡിസംബര്‍ 16 ന് രാവിലെ ഒന്‍പത് മണിക്ക് ഭക്തിഗാനസുധ, സമൂഹസദ്യ, രാത്രി ഏഴിന് ഗാനമേള എന്നിവ ഉണ്ടാകും.

ഡിസംബര്‍ 17 ന് രാവിലെ 9.30 ന് ഷൊര്‍ണ്ണുര്‍ കലാമണ്ഡലം ജിനേഷിന്റെ ഓട്ടന്‍തുള്ളല്‍, വൈകിട്ട് നാലിന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, 6.30 ന് ദീപാരാധന, തുടര്‍ന്ന് കലാമണ്ഡലം ശിവദാസന്‍ മാരാരും റിജില്‍ കാഞ്ഞിലശ്ശേരിയും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, രാത്രി എട്ടിന് വിളക്ക് പൂജ, 11 മണിക്ക് അയ്യപ്പന്‍ പാട്ട്, എഴുന്നളിപ്പ്, കനലാട്ടം, വെട്ടും തടവും എന്നിവയോടെ ഉത്സവം സമാപിക്കും.

അയ്യപ്പന്‍ വിളക്കിന് പ്രൗഡിയേകാന്‍ തിരുവമ്പാടി ചന്ദ്രശേഖരനെന്ന ആനയാണ് എത്തുന്നത്. അയ്യപ്പന്‍ വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് ഗ്രാമചന്തയും നടക്കുന്നുണ്ട്.

വീഡിയോ കാണാം: