തിക്കോടിയില്‍ ചെറുമത്തിയുമായി ഏഴു വള്ളങ്ങള്‍ പിടികൂടി; പിടിച്ചത് കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങള്‍


തിക്കോടി: തിക്കോടി ലാന്‍ഡിംഗ് സെന്ററില്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴസ്മെന്റും കോസ്റ്റല്‍ പോലീസും നടത്തിയ സംയുക്ത പരിശോധനയില്‍ ചെറുമീനുകളെ പിടിച്ച ഏഴു വള്ളങ്ങള്‍ പിടികൂടി. കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്നവയാണ് ഈ വള്ളങ്ങള്‍.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമപ്രകാരമുള്ള കുറഞ്ഞ വലുപ്പം ഇല്ലാത്ത, ആറു മുതല്‍ എട്ട് സെന്റി മീറ്റര്‍ വരെ മാത്രം വലുപ്പമുള്ള മത്തിയുമായാണ് വള്ളങ്ങള്‍ പിടിയിലായത്. പിഴയടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യസമ്പത്തിന് വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി സുനീര്‍ അറിയിച്ചു.

പരിശോധനക്ക് കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഒ ആതിര, കോസ്റ്റല്‍ പോലീസ് എസ്സിപിഒ വിജേഷ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഫിഷറി ഗാര്‍ഡ് ജിതിന്‍ ദാസ്, കോസ്റ്റല്‍ പോലീസ് വാര്‍ഡന്‍ അഖില്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ സുമേഷ്, ഹമിലേഷ് എന്നിവര്‍ നേതൃത്വം നല്‍കി.