പയ്യോളിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: തളർന്ന് വീണ് അനുശ്രീയുടെ കുടുംബം, വാർത്ത വിശ്വസിക്കാനാവാതെ നാട്


പയ്യോളി: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അനുശ്രീയുടെ മരണ വിവരമറിഞ്ഞ് വിറങ്ങലിച്ചിരിക്കുകയാണ് നാട്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അയനിക്കാട് സ്വദേശിനിയും പയ്യോളി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമായ അനുശ്രീ ആത്മഹത്യ ചെയ്തത്.

പതിവുപോലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ അനുശ്രീ വസ്ത്രം മാറി വരാമെന്ന് സഹോദരിയോട് പറഞ്ഞ് മുറിയിലേക്ക് കയറി പോകുകയായിരുന്നു. പിന്നീട് വിളിച്ചപ്പോൾ മറുപടിയില്ലാതായതോടെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറക്കുകയായിരുന്നു. അപ്പോഴാണ് അനുശ്രീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ജനലിൽ ഷോൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഹരിത കർമ്മസേന അംഗമാണ് അനുശ്രീയുടെ അമ്മ. ഉച്ചയ്ക്ക് മകളെ കാണാനായി വീട്ടിലേക്ക് എത്തി, പലവട്ടം വിളിച്ചിട്ടും മകൾ ഇറങ്ങി വരാത്തത്തിനെ തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ അനുശ്രീയുടെ മുറി തുറന്നത്.

അനുശ്രീ ജനലിൽ തൂങ്ങി നിൽക്കുന്ന കാഴ്ച കണ്ടതിന്റെ ആഘാതത്തിൽ അമ്മ ഷീജയും ചേച്ചി അനഘയും തളർന്ന് പോയി. ഇരുവരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകേണ്ടി വന്നു. അനഘ ഇപ്പോഴും ആശുപത്രിയിലാണ്.

കണക്ക് പരീക്ഷ തനിക്ക് അൽപ്പം ബുദ്ധിമുട്ടായിരുന്നുവെന്ന് അനുശ്രീ സുഹൃത്തിനോട് പറഞ്ഞിരുന്നു. നാട്ടുകാരോടെല്ലാവരോടും നന്നായി പെരുമാറുന്ന കുട്ടിയായിരുന്നു അനുശ്രീയെന്നും മരണവാർത്ത നാട്ടിലാർക്കും വിശ്വസിക്കാനാവുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

അനുശ്രീയുടെ അച്ഛൻ പുത്തൻ പുരയിൽ ജയദാസൻ ഖത്തറിൽ നിന്ന് രണ്ടാഴ്ച മുൻപാണ് അവധിക്ക് നാട്ടിൽ വന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാളെ പത്ത് മണിക്ക് പോസ്റ്റുമോർട്ടം ചെയ്യും.