രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം; സ്ഥിരീകരിച്ചത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് തീവ്രവ്യാപനശേഷിയുള്ള ജനിതക വകഭേദം, ജാഗ്രത കൈവിടരുതേ…


തിരുവനന്തപുരം: ഒമിക്രോണിന്‍റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. BA.5.2.1.7 അഥവാ BF.7 ആണ് പുനെയില്‍ കണ്ടെത്തിയത്. പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്ന് നിര്‍ദേശം.

രാജ്യത്ത് ഇപ്പോള്‍ കണ്ടെത്തിയ വകഭേദം അമേരിക്കയിലും യൂറോപ്പിലും നേരത്തേ തന്നെ വ്യാപകമാണ്.കൊവിഡിന്‍റെ പുതിയ ജനിതക വകഭേദങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു.എല്ലാ ജില്ലകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.

ഇതുവരെ കണ്ട വകഭേദങ്ങളെ അപേക്ഷിച്ച് തീവ്ര വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദം. രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍പ് ഉണ്ടായിരുന്ന വിധം മാസ്‌ക് അടക്കമുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മുൻകരുതലുകളും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തു.