കൊയിലാണ്ടി മന്ദമംഗലത്ത് ഇരുപതുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ


കൊയിലാണ്ടി: മന്ദമംഗലത്ത്‌ കിണറ്റില്‍ വീണ് ഇരുപതുകാരി മരിച്ച നിലയില്‍. കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിന് സമീപം നാല് പുരക്കൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനെല്‍വേലി സ്വദേശി മാരിസ്വാമിയുടെ മകള്‍ മുത്തുലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് മുത്തുലക്ഷ്മിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

കണ്ണൂരിലെ കോളേജില്‍ പഠിക്കുന്ന കുട്ടി ഇന്നലെ രാവിലെയോടെ വീട്ടില്‍ നിന്നും കോളേജിലേക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. എന്നാല്‍ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍, ബാഗ്, ചെരുപ്പ് എന്നിവ കണ്ടതോടെ സംശയം തോന്നി ബന്ധുവീടുകളിലും കോളേജിലും അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി കോളേജില്‍ എത്തിയില്ലെന്ന് വിവരം ലഭിച്ചതോടെ മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിലെ കിണറ്റില്‍ മുത്തുലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി കുട്ടിയെ കിണറ്റില്‍ നിന്നും പുറത്തെടുത്തു. തുടര്‍ന്ന് കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സ്റ്റേഷൻ ഓഫീസർ ശരത് പികെ യുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ഷിജു ടിപി പ്രസാദ്, ജിനീഷ് കുമാർ നിധി, പ്രസാദ് ഇഎം, ശ്രീരാഗ് എംവി, രജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജു ടി.പിഷാജു. കെ,ഹോം ഗാർഡ് സോമകുമാർ എന്നിവരുടെ സംഘമാണ് മൃതദേഹം പുറത്തെടുത്തത്‌.