എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു, കൗണ്‍സിലിങ്ങില്‍ തുറന്ന് പറഞ്ഞ് പെണ്‍കുട്ടി; സംഭവം വയനാട്ടില്‍


കല്‍പ്പറ്റ: എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു. വയനാട് ജില്ലയിലെ അമ്പലവയലിലാണ് സംഭവം. പരാതി ലഭിച്ചതോടെ അമ്പലവയല്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്. കൗണ്‍സിലര്‍ ഉടന്‍ തന്നെ വിവരം പ്രധാനാധ്യാപകനെ അറിയിച്ചു. പ്രധാനാധ്യാപകനാണ് കൗണ്‍സിലറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പീഡനവിവരം പുറത്തറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് അമ്പലവയല്‍ പൊലീസ് അറിയിച്ചു.