കാട്ടുപോത്ത് ആക്രമണം; കക്കയം ഡാമില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു


കക്കയം: കാട്ടുപോത്ത് അക്രമണത്തെ തുടര്‍ന്ന് കക്കയത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക്‌ വിലക്കേര്‍പ്പെടുത്തി.

പെരുവണ്ണാമൂഴി കക്കയം റേഞ്ചിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ കക്കയത്ത് ഇന്ന് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തും. മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞായിരിക്കും പരിശോധന.

ഇന്നലെ ഉച്ചയോടെയായിരുന്നു കക്കയം ഡാം സൈറ്റ് സന്ദര്‍ശിക്കാനെത്തിയ എറണാകുളം സ്വദേശിയായ അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചത്. ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാണ്(32), മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

കുട്ടികളുടെ പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ഇരുവരെയും കാട്ടുപോത്ത് പാഞ്ഞ് വന്ന് ആക്രമിക്കുകയായിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നീതുവിന് പരിക്കേറ്റത്.