പ്രണയം നിരസിച്ചതിന് അരുംകൊല: പാനൂർ സ്വദേശിനി വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത് കുറ്റക്കാരൻ, ശിക്ഷാവിധി തിങ്കളാഴ്ച


കണ്ണൂര്‍: പാനൂർ വല്ല്യായിൽ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. . കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്തി(28) നെയാണ് കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രണയത്തില്‍നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തിലാണ് പ്രതി വിഷ്ണുപ്രിയ (25)യെ വീട്ടില്‍ക്കയറി കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തിയത്.

2022 ഒക്ടോബര്‍ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുന്‍പ് ഇവര്‍ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പോലീസ് കണ്ടെത്തൽ.

ഖത്തറില്‍ ജോലിചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. കൈഞരമ്പ് മുറിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. 29 മുറിവുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ പത്ത് മുറിവുകളും മരണശേഷമായിരുന്നു. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.

കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുന്‍പ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തുതന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു. മരണവീട്ടില്‍നിന്ന് ബന്ധുവായ യുവതി, വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും പരിസരവാസികളൊന്നും അറിഞ്ഞില്ല.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്തിരുന്നു. ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് പിന്തുടര്‍ന്നെത്തിയാണ് അറസ്റ്റ് ചെയ്തത്.

തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വിധി പറയുന്നത്. തനിക്ക് ഒന്നും പറയാനില്ലെന്ന് പ്രതി കോടതിയിൽ വ്യക്തമാക്കി. 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. കേസിൽ 73 സാക്ഷികളാണുള്ളത്.