ചായകുടിച്ചിറങ്ങിയപ്പോൾ കണ്ട വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റെടുത്തു, മണിക്കൂറുകൾക്കുള്ളിൽ കോടീശ്വരനായി; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം വടകരക്കാരന്


വടകര: മണിക്കൂറുകൾക്കുള്ളിൽ കോടിശ്വരനായി മാറിയിരിക്കുകയാണ് വെള്ളികുളങ്ങര സ്വദേശി ദിവാകരൻ. സംസ്ഥാന സർക്കാരിന്റെ ഭാ​ഗ്യകുറിയലൂടെയാണ് ദിവാകരനെ ഭാ​ഗ്യദേവത കടാക്ഷിച്ചത്. രാവിലെ വടകരയില്‌ നിന്നെടുത്ത ടിക്കറ്റിനാണ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്. ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്കാണ് ദിവാകരൻ അർഹനായത്.

ഇന്നലെ രാവിലെ വീരഞ്ചേരിയിലെ രാേഗഷ് ഹോട്ടലില്‍ നിന്നു ചായകുടിച്ച് ഇറങ്ങുമ്പോഴാണ് കടയിലെത്തിയ ലോട്ടറിക്കാരനിൽ നിന്ന് ദിവാകരൻ ടിക്കറ്റെടുത്തത്. ഉച്ചയ്ക്ക് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് വടകരയില്‍ വിറ്റ ടിക്കറ്റിനാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അഠിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദിവാകരനാണ് ഭാ​ഗ്യശാലിയെന്ന് തിരിച്ചറിഞ്ഞത്. പതിവായി ടിക്കറ്റെടുക്കുന്ന പ്രകൃതക്കാരനല്ല ദിവാകരൻ. സമ്മാന ടിക്കറ്റ് വെള്ളികുളങ്ങര ഗ്രാമീണ്‍ ബാങ്കില്‍ ഏല്‍പിച്ചതായി ദിവാകരന്‍ പറഞ്ഞു.

പെയിന്റിംഗും തേപ്പു ജോലിയും ചെയ്താണ് ദിവകരൻ കുടുംബം പുലർത്തുന്നത്. ഭാര്യ ഗിരിജയ്ക്കൊപ്പം വെള്ളികുളങ്ങര ശിവക്ഷേത്രത്തിനു സമീപമാണ് താമസം. രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്ക്. ഇരുവരും വിവാഹിതരാണ്.