നാദാപുരം ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി


നാദാപുരം: ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ലഭിച്ചതായി വിവരം ലഭിച്ചെന്നും പൊലീസ് സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും നാദാപുരം പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ചെക്യാട് ഉമ്മത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ മിസ്ഹബ് (13) മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരും ജനകീയ ദുരന്തര നിവാരണ സേനയും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചില്‍ വിഫലമായതോടെ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഇന്നലെ എന്‍.ഡി.ആര്‍.എഫ് അംഗങ്ങള്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് പ്രദേശവാസികളായ ആറ് വിദ്യാര്‍ഥികള്‍ ഉമ്മത്തൂര്‍ പുഴയുടെ മുടവന്തേരി ഭാഗത്ത് ഇല്ലത്ത് കടവില്‍ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടതോടെ നാല് വിദ്യാര്‍ഥികള്‍ കരക്ക് കയറിയെങ്കിലും മിസ്ഹബും കൂട്ടുകാരന്‍ മുഹമ്മദും ഒഴുക്കില്‍പ്പെടുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ മുഹമ്മദിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിസ്ഹബിനായി ചേലക്കാട്, പാനൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും രാത്രി 12 മണിവരെ തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി.