”ഭയന്ന് വിറച്ച അവസ്ഥയിലാണ് ആ സ്ത്രീ വണ്ടിയില്‍ കയറിയത്, വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് കയ്യും കാലും കെട്ടിയിട്ടെന്നാണ് പറഞ്ഞത്” നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയതായി ഓട്ടോഡ്രൈവര്‍


പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപെടുത്തിയതായി ഓട്ടോഡ്രൈവറുടെ അവകാശവാദം. ഓട്ടോ ഡ്രൈവറായ ഹാഷിം ആണ് ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്നും ഓമന എന്ന സ്ത്രീയെ രക്ഷപ്പെടുത്തിയതായി അവകാശപ്പെട്ടത്.

ഓമന ഫോണില്‍വിളിച്ചത് അനുസരിച്ചാണ് അവിടെ എത്തിയത്. ഇലന്തൂരിലെ ഒരു വീട്ടില്‍ നില്‍ക്കുകയാണെന്നും തന്നെ എത്രയും പെട്ടന്ന് രക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. അവര്‍ നില്‍ക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞുതന്നാല്‍ എത്താം എന്ന് പറഞ്ഞു. അവര്‍ കൃത്യമായി വഴി പറഞ്ഞുതന്നു. അത് പ്രകാരം ആ വീട്ടില്‍ ചെന്നു.

ഓമന ഇറങ്ങിവന്ന് തന്റെ വണ്ടിയില്‍ കയറി. നൈറ്റി ധരിച്ചാണ് ഓടിവന്ന് വണ്ടിയില്‍ കയറിയത്. അവരുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലായിരുന്നുവെന്നും ഹാഷിം പറഞ്ഞു.

ഭയന്ന് വിറച്ച അവസ്ഥലയിലായിരുന്നു ഓമന. വായില്‍ പ്ലാസ്റ്റര്‍ ഓട്ടിച്ച് കൈയും കാലും കെട്ടിയിട്ടതായി ഓമന പിന്നീട് പറഞ്ഞു. നടന്നു വന്നിരുന്നുവെങ്കില്‍ സ്‌കോര്‍പിയോ വണ്ടി ഇടിപ്പിച്ച് കൊല്ലുമായിരുന്നു എന്നാണ് ഓമന പറഞ്ഞത്. ഓമന പറഞ്ഞത് പ്രകാരം അവര്‍ താമസിക്കുന്ന സ്ഥലത്ത് കൊണ്ടുവിട്ടു.

പോലീസില്‍ പരാതി നല്‍കാമെന്ന് ഓമനയോട് പറഞ്ഞിരുന്നു. മാനം പോകും, കേസ് കൊടുക്കാനില്ലെന്ന് അവര്‍ പറഞ്ഞു. ഒരു സ്ത്രീയുടെ മാനം പോകുമല്ലോ എന്നു കരുതിയാണ് പുറത്ത് പറയാതിരുന്നത്. പീഡീപ്പിക്കാനുള്ള ശ്രമമാകും എന്നാണ് കരുതിയത്. നരബലി സംബന്ധിച്ച വിവരമെല്ലാം ഇപ്പോഴത്തെ സംഭവം നടന്നപ്പോഴാണ് അറിഞ്ഞതെന്നും ഹാഷിം പറഞ്ഞു.