പെരുമണ്ണ സ്വദേശിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറച്ചില്‍, ഭീഷണി; യുവാവ് പിടിയില്‍


പന്തീരാങ്കാവ്: പെരുമണ്ണ സ്വദേശിയായ യുവതിയുടെ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. നിലമ്പൂര്‍ എടക്കര ചെറിയാടന്‍ മന്‍സൂര്‍ (36) ആണ് അറസ്റ്റിലായത്. ഇയാള്‍ മോഷ്ടിച്ച ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം പന്തീരാങ്കാവ് എസ്.ഐ. ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് യാത്രയ്ക്കിടെ, പന്തീരാങ്കാവുവെച്ച് യുവതിയുടെയും മകളുടെയും രണ്ട് സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ നഷ്ടമാകുന്നത്. അന്വേഷിച്ചെങ്കിലും ഫോണുകള്‍ കണ്ടെത്താനായിരുന്നില്ല. ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള സ്ത്രീകളടക്കമുള്ളവരെ വിളിച്ച് ഒരാള്‍ മോശമായി സംസാരിക്കുന്നതറിഞ്ഞ്, നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോഴാണ് മന്‍സൂറിന്റെ കൈവശമാണ് ഫോണുകളെന്ന് യുവതിക്ക് മനസ്സിലാകുന്നത്.

പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്യുന്നത് പ്രതി പതിവാക്കി. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസില്‍ പരാതിനല്‍കുകയായിരുന്നു.

ഇയാള്‍ക്കെതിരെ ‘പാര്‍വതി’ എന്ന പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി നാലരലക്ഷം തട്ടിയ സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. എടക്കര, നിലമ്പൂര്‍ പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിലും പ്രതിയാണ്. ജയിലില്‍വെച്ച് നിലമ്പൂര്‍ സ്വദേശിയായ സഹതടവുകാരനില്‍നിന്ന് എളുപ്പം ജാമ്യം നേടിത്തരാമെന്നു പറഞ്ഞ് 78,000 രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

എ.എസ്.ഐ. മഹേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജു, രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.