നാദാപുരം നരിക്കാട്ടേരിയിലെ ദുരൂഹമരണം: കാസര്‍കോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്


നാദാപുരം: കാസർകോട് ചീമേനി ചെറുവത്തൂർ സ്വദേശി ശ്രീജിത്തിന്റെ (38)ദുരൂഹ മരണത്തില്‍ കാസര്‍കോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. നവംബര്‍ 26-നാണ് നരിക്കാട്ടേരിയില്‍ ദുരൂഹസാഹചര്യത്തില്‍ ശ്രീജിത്തിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം ഇദ്ദേഹം മരണപ്പെടുകയും ചെയ്തു.അന്വേഷണത്തില്‍ വഴിത്തിരിവായത് സംഭവസ്ഥത്ത് നിന്നും ഒരാള്‍ ഓടിപ്പോകുന്നതായുള്ള സ.സി.ടി.വി. ദൃശ്യങ്ങളാണ്.

ശ്രീജിത്തിന്റെ കാർ ഓടിച്ചെത്തിയ കേളകം സ്വദേശി സമീഷ്.ടി. ദേവ് (28) കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. ബാറില്‍ വെച്ചുള്ള ചെറിയ പരിചയം മാത്രമാണ് സമീഷും ശ്രീജിത്തുമായി ഉണ്ടായിരുന്നതെന്നും ഫോണില്‍ കൊണ്ടാക്ടുകള്‍ പോലുമില്ലായിരുന്നെന്നും നാദാപുരം പൊലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. അബദ്ധത്തിൽ ശ്രീജിത്തിന്റെ ദേഹത്ത് കാർ കയറി പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നും സമീഷ് മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് റിമാൻഡിലായ സമീഷിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

നാദാപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുന്നതിനോടൊപ്പം ഇന്‍സ്പെക്ടര്‍ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശ്രീജിത്തിന്റെ ജന്മനാടായ കാസര്‍കോട്ടേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.