കുടയില്‍ കാറ്റുകുടുങ്ങി ട്രെയിനിലേക്ക് തെറിച്ച് പോയി; രക്ഷിക്കാനായി അമ്മക്കൈകള്‍ നീളും മുമ്പേ അപകടം; ആനന്ദിന്റെ മരണത്തില്‍ വിറങ്ങലിച്ച് കൊയിലാണ്ടി


കൊയിലാണ്ടി: പന്തലായനിയില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചത് അമ്മയ്‌ക്കൊപ്പം പാളത്തിനരികില്‍ നില്‍ക്കുമ്പോള്‍. പന്തലായനി യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദ് (13) ആണ് ട്രെയിൻ തട്ടി മരിച്ചത്.

ഇന്ന് വൈകീട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സ്‌കൂള്‍ വിട്ട ശേഷം അമ്മയ്‌ക്കൊപ്പം നടന്ന് പോകുകയായിരുന്നു ആനന്ദ്. ട്രെയിന്‍ വരുന്നത് കണ്ട് ഇരുവരും പാളത്തിന് സമീപത്ത് നിന്ന് മാറി നിന്നു.

ആനന്ദ് കുട നിവര്‍ത്തിയായിരുന്നു നിന്നത്. ട്രെയിനിന്റെ അതിവേഗത കൊണ്ടുള്ള കാറ്റില്‍ കുടയ്‌ക്കൊപ്പം പാറി വീണ് തലയടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വടകര ഒഞ്ചിയം സ്വദേശിയാണ് ആനന്ദ്. പന്തലായനി ബി.ഇ.എം യു.പി സ്‌കൂളിലെ അധ്യാപികയാണ് അമ്മ ധന്യ. മാധ്യമം ദിനപത്രത്തിലെ സബ് എഡിറ്റര്‍ അനൂപ് അനന്തനാണ് അച്ഛന്‍. സഹോദരന്‍ ആരോമല്‍.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ രാവിലെ 11 മണിക്ക് പന്തലായനി ബി.ഇ.എം യു.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.