അതിരൂക്ഷമായി പയ്യോളിയിലെ തെരുവ്നായ ശല്ല്യം; തെരുവ്നായയുടെ കടിയേറ്റ് ഗുരുതരമായ പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


പയ്യോളി: അയനിക്കാട് വീണ്ടും തെരുവ്നായ ആക്രമണം. ഇന്ന് രാവിലെ കടയിലെത്തിയ നാല്പതുകാരനെയാണ് നായ ആക്രമിച്ചത്. നരിക്കുനി വയലിൽ ബിനീഷിനാണ് നായയുടെ കടിയേറ്റത്.

 

രാവിലെ പതിനൊന്നു മണിയോടെയാണ് അക്രമം നടന്നത്. കുറ്റിയിൽ പീടികക്ക് സമീപം അയനിക്കാട് എൽപി സ്കൂളിന് മുൻവശത്തുള്ള റേഷൻകടയിൽ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ഇയാൾ. ‘അമ്മ സാധനം വാങ്ങുന്നതിനിടയിൽ നായ് ഇയാളെ ആക്രമിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെയും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. രാത്രി പത്ത് മണിയോടെ അയനിക്കാട് പള്ളിക്കടുത്തുള്ള റോഡിൽ വെച്ച് പയ്യോളി 12-ാം ഡിവിഷൻ കൗൺസിലർ കോലാരിക്കണ്ടി ഖാലിദ്നെ നായ ആക്രമിച്ചു. ചെറുവിരലിനു കടിയേറ്റ ഇയാളെ ഉടനെ തന്നെ കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ അയനിക്കാട് 24-ാം മൈൽസ് ബസ് സ്റ്റോപ്പിന് സമീപം അറുപത്തൊന്നുകാരനായ മജീദിനും നായയുടെ കടിയേറ്റിരുന്നു. ഫോണിൽ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ നായ അക്രമിക്കുകകയായിരുന്നു.

പയ്യോളിയിലും പരിസരത്തും തെരുവ്നായ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ പറഞ്ഞു. പരാതികൾ നിരവധി നൽകിയിട്ടും അധികൃതർ യാതൊരു വിധ നടപടികളും എടുക്കുന്നില്ലായെന്നും അവർ കൂട്ടിച്ചേർത്തു.