വടകരയില്‍ വീണ്ടും തെരുവ് നായ അക്രമണം; കുട്ടികളും പഞ്ചായത്ത് ജീവനക്കാരിയും അടക്കം ഇന്നലെ കടിയേറ്റത് എട്ടുപേര്‍ക്ക്‌


വടകര: വടകരയിലും സമീപ പരിസരപ്രദേശത്തും തെരുവ് നായയുടെ അക്രമണം. ഇന്നലെ ഉച്ചയോടുകൂടിയുണ്ടായ അക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിന, ചമ്പപ്പുതുക്കുടി പുഷ്പ, മയ്യന്നൂര്‍ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയില്‍ രാധ, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

പരിക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലും ഇഷാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മയ്യന്നൂര്‍ ചാത്തന്‍കാവില്‍ സ്ഥലപരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിനക്ക് കടിയേറ്റത്.

റോഡിലൂടെ നടന്നുപോകുമ്പോഴാണ് രാധ, പുഷ്പ എന്നിവര്‍ക്ക് കടിയേറ്റത്. മേഴ്‌സി ബി.എഡ് കോളേജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിച്ചത്.

ചോറോട് സ്‌ക്കൂള്‍ റോഡില്‍ നിന്നുമാണ് തെരുവ് നായ വടകരയുടെ പരിസരപ്രദേശങ്ങളിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ മാത്രം വടകരയില്‍ എട്ടോളം പേര്‍ക്ക് തെരുവ് നായ അക്രമണത്തില്‍ പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.