കാര്യമായ ആരോഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു, ഒരാളുടെ മരണവുമായി ബന്ധപ്പെട്ട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു; ഇന്ത്യന്‍ നാഷണല്‍ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൊയിലാണ്ടി സ്വദേശി ഹുസൈന്‍ കോയയുടെ വിയോഗത്തിൽ വേദനയോടെ സഹപ്രവർത്തകർ


കൊയിലാണ്ടി: ആരോഗ്യ പ്രശ്നങ്ങളുള്ളതായിരുന്നില്ല, പെട്ടന്നാണിത് സംഭവിച്ചത്. ഇന്നലെ അന്തരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൊയിലാണ്ടി സ്വദേശി ഹുസൈന്‍ കോയയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ സഹപ്രവർത്തകരും നാട്ടുകാരും.

തികഞ്ഞ രാഷ്ട്രീയ കാഴ്ചപ്പാട്, ആത്മാർത്ഥത, കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനത്തിലെ സജീവ പ്രവർത്തകൻ, സൗമ്യൻ ഹുസൈന്‍ കോയയെ അനുസ്മരിക്കുമ്പോൾ സഹ പ്രവർത്തകർക്കും നാട്ടുകാർക്കും നൂറു നാവ്. പാർട്ടി എല്പിച്ച ചുമതല ഏറെ ആത്മാർത്ഥമായി നിർവഹിച്ച വ്യക്തിയായിരുന്നു സയ്യിദ് ഹുസൈൻ മുനവർ തങ്ങൾ എന്ന് സഹപ്രവർത്തകർ പറഞ്ഞു. പതിറ്റാണ്ടുകളോളം പ്രവാസിയായിരുന്നഹുസ്സൈൻകോയ അഖിലേന്ത്യാ ലീഗിന്റെ ഭാഗമായി ഗൾഫിൽ ആദ്യമായി രൂപീകരിച്ച കെ.എം.സി.സിയുടെ സ്ഥാപകരിൽ ഒരാൾ കൂടിയാണ്.

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തോടനുബന്ധിച്ചുള്ള അനുശോചനയോഗത്തിൽ സംബന്ധിച്ചു സംസാരിക്കുമ്പോഴും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നം ഒന്നും കണ്ടില്ല എന്ന് സുഹൃത്തുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒരാളുടെ മരണവുമായി ബന്ധപെട്ടു അവിടെ സംസാരിച്ചു കൊണ്ടിരിക്കെ പെട്ടന്ന് കുഴഞ്ഞു വിഴുകയായിരുന്നു. ഉടനെ അടിയന്തിര ചികിത്സ നൽകി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ എട്ട് മണിക്ക് ഇര്‍ഷാദ് പള്ളിയില്‍ നടന്നു.

അഖിലേന്ത്യാ ലീഗ് മുസ്ലിം ലീഗിൽ ലയിച്ചപ്പോൾ സാമൂഹ്യ പ്രവർത്തനം നടത്തുകയും സേട്ടുസാഹിബ്‌ ഐ.എന്‍.എല്‍ എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചപ്പോൾ അതിന്റെ പ്രവാസി സംഘടനയുടെ ഭാഗമായും പ്രവർത്തിച്ചു. പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിര താമസമാക്കിയെങ്കിലും തന്റെ സാമൂഹ്യ പ്രവർത്തനം നിർത്തുവാൻ അദ്ദേഹത്തിനവുമായിരുന്നില്ല. കൊയിലാണ്ടിയിലെ വാസം നാട്ടുകാർക്ക് സഹായകമാകണമെന്ന ചിന്തയോടെ പ്രദേശത്തെ രാഷ്ട്രീയസാമൂഹ്യ പ്രവർത്തനത്തിൽ സജീവമായി ഇടപെട്ടു തുടങ്ങി.

2019 മുതൽ സജീവ രാഷ്ട്രീയക്കാരനായി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് മണ്ഡലം പ്രസിഡന്റ് നിലവിൽ ജില്ലാ വൈസ് പ്രസിഡന്റ് ആയി പ്രവൃത്തിക്കുകയായിരുന്നു. ചുരുങ്ങിയ കാലത്തെ തന്റെ സൗമ്യസ്വഭാവവും വിനയവും കൊണ്ട് പതിറ്റാണ്ടുകളുടെ ബന്ധം ഉണ്ടാക്കിയെടുക്കാൻ ഹുസൈൻ കോയ തങ്ങൾക്കു സാധിച്ചു. ഇടതുപക്ഷ മതേതര ചേരിക്ക് കരുത്ത് പകരുന്നപ്രവർത്തനം നടത്തി പൊതു പ്രവർത്തനം എങ്ങിനെകൊണ്ടുപോകണം, പൊതു പ്രവർത്തകർ എങ്ങിനെ ആവണം എന്ന് ഹുസൈൻ കോയ തന്റെ ജീവിതത്തിലൂടെ തന്നെ അണികൾക്ക് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു.

ഹുസൈൻ കോയക്ക് അറുപത്തിയാറ് വയസായിരുന്നു. സഫിയയാണ് ഭാര്യ. തന്‍സിം ഹുസൈന്‍, ഫാത്തിമ റഫ, റംല അന്‍വര്‍ എന്നിവര്‍ മക്കളാണ്. അദ്ദേഹത്തിന്റെനിര്യാണത്തിൽ കൊയിലാണ്ടിയിലെ പൗരാവലി അനുശോചന യോഗം നടത്തി.