കുറ്റിക്കാട്ടൂരിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊണ്ടുവന്നു പീഡിപ്പിച്ചു; യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ അടക്കമുള്ള സംഘം


കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. ഇയാളുടെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കടത്തിക്കൊണ്ടുപോവുകയായിരുന്നു. പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെയാണ് ഒരു സംഘം ആളുകൾ എത്തി ഉപദ്രവിച്ചത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരം.

പെൺകുട്ടിയെ ഇയാൾ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിൽ പ്രകോപിതരായ പെൺകുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഇർഷാദുൽ ഹാരിസിനെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടിൽ നിന്ന് യുവാവിനെ ആറംഗ സംഘം രാത്രി 10മണിയോടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തിയ സംഘം യുവാവിനെ വലിച്ചിറക്കി വാഹനത്തിൽ കയറ്റി. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്കു പോയി. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.


ഹാരിസിനെ ഒരു കുന്നിന് മുകളിലായിരുന്നു തടവിൽ വെച്ചത്. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ യുവാവുമായി ആരാമ്പ്രത്തിനടുത്ത് ചക്കാലക്കൽ സ്കൂളിനു മുകളിലുള്ള കുന്നിലേക്ക് എത്തിച്ചതായി വിവരം കിട്ടി. കുന്ന് വളഞ്ഞാണ് പൊലീസ് സംഘം ഇയാളെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയതിനും മർദ്ദിച്ചതിനും നാല് പേർക്കുമെതിരെ പൊലീസ് കേസെടുത്തു.


അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എം.എൽ. ബെന്നി ലാലുവും ചേർന്ന് വൻ പൊലീസ് സംഘം ആണ് പ്രതികൾക്കായി വ്യാപകമായി തിരച്ചിൽ നടത്തിയത്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.