‘ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടി അവസാനിപ്പിക്കുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് കൊയിലാണ്ടി ഗവൺമെൻ്റ് ആശുപത്രിയിൽ എച്ച്എംസി ജിവനക്കാരുടെ പ്രതിഷേധ ധർണ


കൊയിലാണ്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ കൊയിലാണ്ടി ഗവൺമെൻ്റ് ആശുപത്രിക്കു മുന്നിൽ അശുപത്രി വികസന സമിതി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. രാവിലെ 7.30മുതല്‍ 8മണി വരെ സംഘടിപ്പിച്ച ധര്‍ണ സിഐടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.എ ഷാജി ഉദ്ഘാടനം ചെയ്തു.

സർക്കാർ ഉത്തരവില്ലാതെ മാസത്തിൽ രണ്ട് ബ്രേക്ക് നൽകി ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുക, അനാവശ്യ ബോണ്ട് ബ്രേക്ക് സംവിധാനം അവസാനിപ്പിക്കുക, തൊഴിലാളികളോടുള്ള ആശുപത്രി ഓഫീസിന്റെയും സൂപ്രണ്ടിനെയും ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചില്ലെങ്കില്‍ സൂചന പണിമുടക്കിലേക്ക് നിർബന്ധിതരാകുമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഈ മാസം 22ന് അത്യാഹിത വിഭാഗം തടസ്സപ്പെടാത്ത രീതിയില്‍   24 മണിക്കൂര്‍ സൂചന പണിമുടക്ക് സമരത്തിലേക്ക് പോകുമെന്നും യൂണിയന്‍ അറിയിച്ചു.

യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രശ്മി കൊയിലാണ്ടി, നന്ദകുമാര്‍ ഒഞ്ചിയം എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം ലീന എ.കെ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി ശൈലേഷ് സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം ലജിഷ എപി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജീഷ് നന്ദി പറഞ്ഞു.