മുയലിനെ വളർത്താൻ ആഗ്രഹമുണ്ടോ? മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നടത്തുന്നു, വിശദാംശങ്ങൾ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (31/05/2023)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

താത്കാലിക ഒഴിവ്

നെയ്യാർ ഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റിവ് മാനേജ്മെന്റിൽ (കിക്മ) സെക്യൂരിറ്റി ഗാർഡിൻ്റെ (എക്സ് സർവീസ്മെൻ) താത്കാലിക ഒഴിവുണ്ട്. ജൂൺ അഞ്ചിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന വാക്ക് – ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8547618290

മാലിന്യ മുക്തം നവകേരളം: റെയിൽവേ ട്രാക്ക് ശുചീകരിച്ച് കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി

സ്വച്ഛ് ഭാരത് മിഷന്റെയും സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെയും ഭാഗമായി കോഴിക്കോട് റെയിൽവേ ട്രാക്ക് പരിസരം ശുചീകരിച്ചു. കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തിയ ശുചീകരണ പരിപാടി റെയിൽവേ സ്റ്റേഷൻ മാനേജർ സി.കെ ഹരീഷ് ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങൾ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ റെയിൽവേ സൂപ്രണ്ട് വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ചു.

ഓടുന്ന ട്രെയിനുകളിൽ നിന്ന് വലിച്ചെറിഞ്ഞ പേപ്പർ കപ്പുകളും ഡിസ്പോസിബിൾ പ്ലേറ്റുകളും 60 ചാക്കുകളിലായി ക്ലീൻ കേരള കമ്പനിക്ക് കൈമാറും.ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്ര കുമാർ മുഖ്യാതിഥിയായി. തദ്ദേശവകുപ്പ് ജോയിൻ ഡയറക്ടർ പ്രസാദ് പി.ടി, പ്രസീന ടി.പി, സുനി എൻ. വി എന്നിവർ സംസാരിച്ചു. മാലിന്യ മുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ സ്വാഗതവും ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ അനില ടി.എ നന്ദിയും പറഞ്ഞു.

ഒന്നാം തരത്തിൽ പ്രവേശനം നേടിയവർക്ക് അക്ഷരോപഹാരവുമായി കെ.പി.കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എം എൽ എ

സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിൽ കുറ്റ്യാടി മണ്ഡലത്തിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയ രണ്ടായിരത്തിലധികം വിദ്യാത്ഥികൾക്ക് സ്കൂൾ കിറ്റുമായി കെ.പി.കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എം എൽ എ. മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന അക്ഷരോപഹാരം സ്കൂൾ കിറ്റുകളുടെ വിതരണോദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത നിർവഹിച്ചു. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ മുരളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.കെ.സിമി, ബ്ലോക്ക് പഞ്ചായത്തംഗം സുബീഷ് പുതിയെടുത്ത്, പി.കെ.കൃഷ്ണദാസ്, പി.കെ ജിതേഷ്, ടി.സുരേഷ് ബാബു, പി.ബിനീഷ് ഡോ.എം.വി.തോമസ്, നിഷാദ്, ടി. മോഹൻ ദാസ്, കെ.വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

2025 ഓടെ സംസ്ഥാനത്തെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

2025 ഓടെ സംസ്ഥാനത്തെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല സമിതി യോഗത്തിന് ശേഷം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായതായും മാലിന്യ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കുക. രാഷ്ട്രീയ, പാരിസ്ഥിതിക, വിദ്യാർത്ഥി – യുവജന, സർക്കാർ, അർധ സർക്കാർ തുടങ്ങി എല്ലാ സംഘടനകളെയും ക്ലബ്ബുകളെയും ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

ശുചിത്വ ക്യാമ്പയിന്റെ ആദ്യഘട്ടമായി ജൂൺ അഞ്ചിന് മുമ്പ് വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തിൽ തന്നെ മാലിന്യം സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങൾ പൂർത്തീകരിക്കും. തെരുവുകളിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യുകയും അവിടെ വെയിസ്റ്റ് ബിന്നുകൾ , മെറ്റീരിയൽ കലക്ഷൻ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുകയും ചെയ്യും. മാലിന്യം നീക്കം ചെയ്യുന്ന സ്ഥലത്ത് പൂന്തോട്ടം ഉൾപ്പടെ സ്ഥാപിച്ച് മനോഹരമാക്കും.

ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികൾ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ മുന്നോടിയായി നടന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ ഓഫീസുകളിലെ മാലിന്യങ്ങളും ഇലക്ട്രോണിക്ക് മാലിന്യങ്ങൾ ഉൾപ്പടെ ശുചീകരിക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു.

ക്യാമ്പെയിനിൻ്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ യോഗങ്ങൾ ജില്ലയിൽ പൂർത്തിയായി. 2965 ഹരിത കർമ്മ സേനാംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളിൽ അജൈവ മാലിന്യ ശേഖരണത്തിനായി നിയോഗിച്ചു. ഈ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി. ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുന്നതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 2260 ഓടകൾ വൃത്തിയാക്കി. 13036 വെള്ളക്കെട്ട് പ്രദേശങ്ങളും കണ്ടെത്തി ശുചീകരിച്ചു. 554 മാലിന്യ കൂമ്പാരങ്ങളിൽ 482 എണ്ണം പൂർണ്ണമായി നീക്കം ചെയ്തു. ബൾക്ക് വെയ്സ്റ്റ് ജനറേറ്റേഴ്‌സായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി അറിയിച്ചു.

മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താനായി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ സ്ഥാപനങ്ങൾ പരിശോധിക്കുന്നതായും പ്ലാസ്റ്റിക്ക് ഉൾപ്പടെ മാലിന്യങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കുന്നതായും മന്ത്രി അറിയിച്ചു.
ജൂൺ അഞ്ചോടു കൂടി തന്നെ 100 ശതമാനം വീടുകളിലും ഹരിത കർമ്മ സേനകൾ ഡോർ ടു ഡോർ കലക്ഷൻ എടുക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാർ റൂം പോർട്ടലിൽ വിവരങ്ങൾ അപ്‌ഡേറ്റും ചെയ്യും.

രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഒക്ടോബർ 30 ന് മുമ്പ് പൂർത്തീകരിക്കും. രണ്ടാം ഘട്ടത്തിന് മുമ്പായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും എംഎസിഎഫ് ( മറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കും. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പരിധികളിലായി ആർആർഎഫ് യൂണിറ്റുകളും( റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) സ്ഥാപിക്കും. മൂന്നാം ഘട്ടം 2024 മാർച്ച് 30 നുള്ളിൽ പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായി മാലിന്യ സംസ്‌ക്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിക്കും. നിലവിൽ ഉപയോഗിക്കുന്ന ഹരിതമിത്രം മൊബൈൽ ആപ്പ് പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. ഹരിത കർമ്മ സേനങ്ങളുടെ പ്രവർത്തനം ഒരു വീടുപോലും വിട്ടുപോകാത്ത രീതിയിൽ ക്രമീകരിക്കും. ആപൽക്കരമായ ഗാർഹിക മാലിന്യങ്ങൾ, ബയോമെഡിക്കൽ വേസ്റ്റ് എന്നിവ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനവും ഈ കാലയളവിൽ പൂർത്തീകരിക്കും. കൺസ്ട്രക്ഷൻ ഡിമോളിഷൻ വേസ്റ്റുകളുടെ പ്ലാന്റുകളും സംസ്‌ക്കരണ സംവിധാനങ്ങളും ജില്ലയിൽ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എം എൽഎമാരായ ലിന്റോ ജോസഫ് , പി ടി എ റഹീം, കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷ ഡോ. എസ് ജയശ്രീ ജില്ലാ കലക്ടർ എ ഗീത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ് എന്നിവർ പങ്കെടുത്തു.

മുയൽ വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ രണ്ടിന് രാവിലെ 10 മണി മുതൽ 5 മണി വരെ മുയൽ വളർത്തലിൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 9188522713, 0491- 2815454 എന്ന നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

അയച്ചിറമീത്തൽ കുടിവെള്ള പദ്ധതി നാളെ നാടിന് സമർപ്പിക്കും

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അയച്ചിറമീത്തൽ കുടിവെള്ള പദ്ധതി ജൂൺ ഒന്നിന് നാടിന് സമർപ്പിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം നിർവഹിക്കും. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിക്കും.

കോഴിക്കോട് കോർപ്പറേഷന്റെ നഗരസഞ്ചയ ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതവും ഉൾപ്പെടുത്തിയാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്. മൂന്ന് ഘട്ടങ്ങളിലായി 36 ലക്ഷത്തോളം രൂപ കുടിവെള്ള പദ്ധതിക്കായി ചെലവഴിച്ചു. പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ അൻപതോളം കുടുംബങ്ങളുടെ ദീർഘനാളത്തെ കുടിവെള്ള പ്രശ്നത്തിനാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ശാശ്വത പരിഹാരമാകുന്നത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.

മഴക്കാല മുന്നൊരുക്കം – അവലോകന യോഗം ചേർന്നു

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൂർണ്ണ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കണം. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധസേന അംഗങ്ങൾക്കുള്ള പരിശീലനം പൂർത്തിയായോ എന്ന് പരിശോധിക്കാനും മന്ത്രി ആവശ്യപ്പെട്ടു. റവന്യൂ വകുപ്പിന് കീഴിലുള്ള മാനേജ്മെന്റ് വിഭാഗം കൃത്യമായ ഇടവേളകളിൽ ഇത് മോണിറ്റർ ചെയ്തുകൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായ ഓരോ വകുപ്പുകളും സ്വീകരിച്ചിട്ടുള്ള നടപടികൾ യോഗം വിലയിരുത്തി.

പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. അനാവശ്യ ഭീതി സൃഷ്ടിക്കാനും തെറ്റായ വാർത്തകൾ പരത്താനുമുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയകളിൽ പ്രചരിക്കാനിടയുള്ള ഉത്തരവാദിത്വമില്ലാത്ത വാർത്തകളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വകുപ്പിൽ നിന്നുള്ള മുന്നറിയിപ്പുകൾ കൃത്യസമയത്ത് തന്നെ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും വെള്ളമൊഴിഞ്ഞിരുന്ന തോടുകൾ അടഞ്ഞു പോയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. അശാസ്ത്രീയമായ മണലെടുപ്പു കാരണം ദുരിതത്തിലായ പന്തലായനി, വിയ്യൂർ വില്ലേജുകളിലെ 14 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായ നടപടികൾ സ്വീകരിക്കാനും മന്ത്രി പറഞ്ഞു.

ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസർമാരെ നിയോഗിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കേണ്ട കെട്ടിടങ്ങൾ തിരഞ്ഞെടുക്കുകയും, ദുരന്ത സാധ്യത മേഖലകളിൽ കഴിയുന്ന കുടുംബാംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ് കാർഡ് തുടങ്ങിയവരെ ഏതു അടിയന്തരഘട്ടങ്ങളെയും നേരിടാൻ കഴിയുന്ന തരത്തിൽ സജ്ജരാക്കും. മഴക്കാലത്ത് ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികൾ തടയാനുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒരുക്കും. ജലം മലിനീകരണം കൊണ്ടുള്ള രോഗസാധ്യതയും പകർച്ചവ്യാധികളെയും കരുതലോടെ നേരിടാനാവശ്യമായ നടപടികൾ ആരോഗ്യവകുപ്പ് കെെക്കൊള്ളും.

യോഗത്തിൽ എം.എൽ.എ മാരായ പി.ടി.എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ, ജില്ലാ കലക്ടർ എ ഗീത, എ.ഡി.എം സി മുഹമ്മദ് റഫീഖ്, തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. റവന്യൂ, എൽ.എസ്.ജി.ഡി, ആരോഗ്യം, കെ.എസ്.ഇ.ബി, ദേശീയപാത അതോറിറ്റി ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

റേഷൻ കടകൾ പൊതുവിപണിയുടെ നട്ടെല്ല് – മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൊതുവിപണിയുടെ നട്ടെല്ലാണ് റേഷൻ കടകളെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുണ്ടായിത്തോട് 189 നമ്പർ റേഷൻ കടയിൽ കെ – സ്റ്റോർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2025 ആവുമ്പോഴേക്കും കേരളത്തിൽ അതിദരിദ്ര കുടുംബങ്ങൾ ഉണ്ടാവില്ലെന്നും ആദ്ദേഹം പറഞ്ഞു. സേവന കേന്ദ്രങ്ങൾ കൂടിയായി കെ സ്റ്റോറുകൾ മാറുകയാണ്. കൂടുതൽ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാവും. പൊതുവിപണിയിൽ കാര്യക്ഷമമായി ഇടപെടാൻ കെ സ്റ്റോറുകൾ സഹായകമാവുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ -സ്റ്റോർ. ജില്ലയിൽ അനുവദിച്ച 10 കെ- സ്റ്റോറുകളിൽ എട്ടാമത്തേതാണ് കുണ്ടായിത്തോടിലേത്. മിൽമ, ശബരി ഉത്പന്നങ്ങൾ, ചോട്ടുഗ്യാസ് തുടങ്ങിയവ ഇവിടെ നിന്ന് ലഭ്യമാവും.

മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സി രാജൻ മുഖ്യാതിഥി ആയിരുന്നു. വാർഡ് കൗൺസിലർ എം.പി ഷഹർബാൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സപ്ലൈ ഓഫീസർ കുമാരി ലത വി സ്വാഗതവും സിറ്റി റേഷനിംഗ് ഓഫീസർ പ്രമോദ് പി നന്ദിയും പറഞ്ഞു.

മഴക്കാല മുന്നൊരുക്കം – അവലോകന യോഗം ചേർന്നു

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൂർണ്ണ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കണം. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധസേന അംഗങ്ങൾക്കുള്ള പരിശീലനം പൂർത്തിയായോ എന്ന് പരിശോധിക്കാനും മന്ത്രി ആവശ്യപ്പെട്ടു. റവന്യൂ വകുപ്പിന് കീഴിലുള്ള മാനേജ്മെന്റ് വിഭാഗം കൃത്യമായ ഇടവേളകളിൽ ഇത് മോണിറ്റർ ചെയ്തുകൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായ ഓരോ വകുപ്പുകളും സ്വീകരിച്ചിട്ടുള്ള നടപടികൾ യോഗം വിലയിരുത്തി.

പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. അനാവശ്യ ഭീതി സൃഷ്ടിക്കാനും തെറ്റായ വാർത്തകൾ പരത്താനുമുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയകളിൽ പ്രചരിക്കാനിടയുള്ള ഉത്തരവാദിത്വമില്ലാത്ത വാർത്തകളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വകുപ്പിൽ നിന്നുള്ള മുന്നറിയിപ്പുകൾ കൃത്യസമയത്ത് തന്നെ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും വെള്ളമൊഴിഞ്ഞിരുന്ന തോടുകൾ അടഞ്ഞു പോയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. അശാസ്ത്രീയമായ മണലെടുപ്പു കാരണം ദുരിതത്തിലായ പന്തലായനി, വിയ്യൂർ വില്ലേജുകളിലെ 14 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായ നടപടികൾ സ്വീകരിക്കാനും മന്ത്രി പറഞ്ഞു.

ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസർമാരെ നിയോഗിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കേണ്ട കെട്ടിടങ്ങൾ തിരഞ്ഞെടുക്കുകയും, ദുരന്ത സാധ്യത മേഖലകളിൽ കഴിയുന്ന കുടുംബാംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ് കാർഡ് തുടങ്ങിയവരെ ഏതു അടിയന്തരഘട്ടങ്ങളെയും നേരിടാൻ കഴിയുന്ന തരത്തിൽ സജ്ജരാക്കും. മഴക്കാലത്ത് ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികൾ തടയാനുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒരുക്കും. ജലം മലിനീകരണം കൊണ്ടുള്ള രോഗസാധ്യതയും പകർച്ചവ്യാധികളെയും കരുതലോടെ നേരിടാനാവശ്യമായ നടപടികൾ ആരോഗ്യവകുപ്പ് കെെക്കൊള്ളും.

യോഗത്തിൽ എം.എൽ.എ മാരായ പി.ടി.എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ, ജില്ലാ കലക്ടർ എ ഗീത, എ.ഡി.എം സി മുഹമ്മദ് റഫീഖ്, തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. റവന്യൂ, എൽ.എസ്.ജി.ഡി, ആരോഗ്യം, കെ.എസ്.ഇ.ബി, ദേശീയപാത അതോറിറ്റി ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

ലോക പുകയില വിരുദ്ധ ദിനം; ജില്ലയിൽ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ റാലി നാര്‍ക്കോട്ടിക്സ് സെല്‍ അസ്സിസ്റ്റന്‍റ് കമ്മീഷണര്‍ പ്രകാശന്‍ പി. പടന്നയില്‍ ഫ്ളാഗ് ഓഫ് ചെയ്തു.

ആരോഗ്യവകുപ്പിലേയും ദേശീയ ആരോഗ്യ ദൗത്യത്തിലേയും ഉദ്യോഗസ്ഥര്‍, പോലീസ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പോലീസ് കാഡറ്റുകള്‍, വ്യാപാരി വ്യവസായികള്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച റാലി കോഴിക്കോട് ബീച്ചില്‍ അവസാനിച്ചു. റാലിയില്‍ 200 പേര്‍ പങ്കെടുത്തു.

തുടര്‍ന്ന് ഹെല്‍ത്ത് ആന്‍റ് ഫാമിലി വെല്‍ഫെയര്‍ ട്രെയിനിംഗ് സെന്‍ററിലെ വിദ്യാര്‍ത്ഥികള്‍ പുകയില വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ കലക്ടറുടെ ഇന്‍റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മരണത്തിന്‍റെ പ്രതീകമായ കാലന്‍ നേരിട്ടെത്തി ജനങ്ങള്‍ക്ക് പുകയില വിരുദ്ധ സന്ദേശങ്ങള്‍ കൈമാറിയത് ജനങ്ങള്‍ക്ക് പുത്തന്‍ അനുഭവമായി.

കുട്ടികളുടേയും യുവജനങ്ങളുടേയും പങ്കാളിത്തം ഉറപ്പു വരുത്തുവാനായി ഫെയിസ് പെയിന്‍റിംഗും ഓപ്പണ്‍ മൈക്കും സംഘടിപ്പിച്ചു. ട്രീ ഓഫ് ഹോപ്പ് എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച പ്രതീകാത്മക മരത്തില്‍ നിരവധി പേര്‍ സന്ദേശങ്ങള്‍ എഴുതി. കൂടാതെ പുകയില വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ ആരോഗ്യ ബോധവല്‍ക്കരണ ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചു.

ജില്ലയിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചും പുകയില വിരുദ്ധ ദിനത്തിന്‍റെ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ (ഇന്‍ചാര്‍ജ്ജ്) മുഹമ്മദ് മുസ്തഫ കെ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ഷാലിമ ടി, എന്‍.എച്ച്.എം കണ്‍സള്‍ട്ടന്‍റ് (ഡി & സി) ദിവ്യ.സി എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.

റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സ്കൂൾ അധ്യയന വർഷം അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള സ്കൂൾ ബസ് ഡ്രൈവർമാർക്ക് റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എൻഫോഴ്സ്മെന്റ് റീജ്യണൽ ട്രാൻസ് പോർട്ട് ഓഫീസർ കെ.ബിജുമോൻ പരിപാടി ഉദ്ഘാടനം ചെയ്തു.

റിട്ടയേഡ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ വി.വി ഫ്രാൻസിസ് റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സെടുത്തു. ചേവായൂർ അമൃത വിദ്യാലയത്തിൽ നടന്ന ക്ലാസ്സിൽ 200 ഓളം സ്കൂൾ ബസ് ഡ്രൈവർമാർ പങ്കെടുത്തു. മുതിർന്ന ഡ്രൈവർമാരെ പരിപാടിയിൽ ആദരിക്കുകയും, ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക്‌ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.

ജോയിന്റ് ആർ.ടി.ഒ ബിജു ഐസക്, അമൃത വിദ്യാലയം അക്കാദമിക് അഡ്വൈസർ കെ.ഗംഗാധരൻ എന്നിവർ പങ്കെടുത്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ, ഓഫീസ് ജീവനക്കാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കൂളിമാട് പാലം വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ മുതൽക്കൂട്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്; കൂളിമാട് പാലം നാടിന് സമർപ്പിച്ചു

കൂളിമാട് പാലം വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചാലിയാർ പുഴക്ക് കുറുകെ കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച കൂളിമാട് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ജില്ലകൾ തമ്മിലും രണ്ടു നിയോജക മണ്ഡലങ്ങളെ തമ്മിലും ബന്ധിപ്പിക്കുന്ന
ഈ പാലം പുതിയ ടൂറിസം സാധ്യതകൾ തുറന്നിടുകയാണ്. ഇത് വികസന കുതിപ്പിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

അഞ്ചുവർഷം കൊണ്ട് 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ 50ലധികം പാലങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. കൂളിമാട് പാലം അൻപത്തിയേഴാമത്തെ പാലമാണെന്നും അഞ്ചുവർഷത്തിനകം നൂറു പാലങ്ങളുടെയും പ്രവൃത്തി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത അതോറിറ്റിയുമായി ചേർന്ന് മുഖ്യമന്ത്രി മുൻകൈ എടുത്തുകൊണ്ടാണ് ആറുവരി ദേശീയപാതയുടെ പ്രവൃത്തി ആരംഭിച്ചത്. 2025 ഓടെ ദേശീയപാത പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേ 1200 കിലോമീറ്റർ സമയബന്ധിതമായി പൂർത്തീകരിച്ചു വരികയാണ്. 9 ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്തു മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി വന്നത് മുതൽ 1057 പദ്ധതികൾക്ക് 80352 കോടി രൂപയുടെ അംഗീകാരം നൽകി. പൊതുമരാമത്തിന്റെ 486 പദ്ധതികൾക്ക് 36320 കോടി രൂപയുമാണ് കിഫ്ബി അംഗീകരിച്ചത്. ഇതിൽ ഭൂമി ഏറ്റെടുക്കലിന് വേണ്ടി 6769 കോടി രൂപയും അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് 7638 കോടി രൂപ ചിലവഴിച്ച് 56 പദ്ധതികൾ പൂർത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ 161 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 106 കിലോമീറ്റർ റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്തി. കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ 127 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 73 കിലോമീറ്റർ ബി എം ആൻഡ് ബി സി നിലവാരത്തിലേക്കും ഉയർത്തിയതായി മന്ത്രി പറഞ്ഞു.

കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി 21.5 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കൂളിമാട് പാലത്തിന് 35 മീറ്റർ നീളത്തിലുള്ള 7 സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളുമാണുള്ളത്. 309 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പടെ 11 മീറ്റർ വീതിയുമാണുള്ളത്. കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്ത് 135 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 30 മീറ്റർ നീളത്തിലും സമീപ റോഡുകളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണവും പ്രവൃത്തിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.

പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായിരുന്നു. എം.പി മാരായ എം.കെ രാഘവൻ, ഡോ. എം.പി അബ്ദുസമദ് സമദാനി, എളമരം കരീം, ടി.വി ഇബ്രാഹീം എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ടീം ലീഡർ കെ ആർ എഫ് ബി, പി എം യു നോർത്ത് സർക്കിൾ ദീപു എസ് റിപ്പോർട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ജില്ലാ – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ ആർ എഫ് ബി പ്രെജക്റ്റ് ഡയറക്ടർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ് സ്വാഗതവും എക്സിക്യൂട്ടിവ് എൻജിനിയർ യു.കെ. അബ്ദുൽ അസീസ് നന്ദി അറിയിച്ചു.