സ്‌കൂള്‍ ടോപ്പറായി ചേലിയ സ്വദേശിനി ലിബാന ലത്തീഫ്; ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93.85% വിജയവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


കൊയിലാണ്ടി: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടിയ പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ അല്പം മെച്ചപ്പെട്ട് 93.85%ത്തിലെത്തി. കഴിഞ്ഞവര്‍ഷം 93% ആയിരുന്നു വിജയം.

പന്ത്രണ്ട് പേര്‍ മുഴുവന്‍ വിഷയങ്ങളിലും ഒമ്പതുപേര്‍ അഞ്ച് വിഷയങ്ങളിലും എ പ്ലസ് നേടി. ബയോളജി സയന്‍സില്‍ 1186 മാര്‍ക്ക് നേടിയ ചേലിയ സ്വദേശിനി ലിബാന ലത്തീഫാണ് സ്‌കൂളില്‍ ഒന്നാമതായിരിക്കുന്നത്.

ബയോളജി സയന്‍സില്‍ പരീക്ഷയെഴുതിയവരില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് പരാജയപ്പെട്ടത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ആറും കൊമേഴ്‌സില്‍ നാലും വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു.

രാവിലെ പതിനൊന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഹയര്‍ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി. 83.87 ആമ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം.

സര്‍ക്കാര്‍ സ്‌കൂളില്‍ 81.72% വും എയ്ഡഡ് സ്‌കൂളില്‍ 86.02% വും അണ്‍ എയ്ഡ്ഡ് സ്‌കൂളില്‍ 81.12% വും ടെക്‌നിക്കല്‍ സ്‌കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്‌കൂളുകളാണ് നൂറുമേനി വിജയം നേടിയത്.

4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു.