കൊച്ചിയിൽ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ശരീരമാസകലം മുറിവുകൾ; ഒപ്പം താമസിച്ചിരുന്ന പയ്യോളി സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്


കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന്റെ ശരീരമാസകലം മുറിവുകള്‍. മൃതദേഹം തുണി കൊണ്ട് വരിഞ്ഞ് ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്‍ഫോപാര്‍ക്കിലെ ഓക് സോണിയ ഫ്‌ളാറ്റിലെ 16-ാം നിലയിലാണ് സംഭവം. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. ഫ്‌ളാറ്റിലെ ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് ഹോട്ടല്‍ ജീവനക്കാരനാണ്. മരണം സംഭവിച്ചിട്ട് രണ്ടു ദിവസമായെന്നാണ് സൂചന.

ആഴത്തിലുള്ള മുറിവാണ് സജീവിന്റെ തലയിലേറ്റിട്ടുള്ളത്. ശരീരമാസകലം പരിക്കുകളുമുണ്ട്. മൂന്ന് നാല് ദിവസമായി സജീവിനൊപ്പം അര്‍ഷാദാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംഭവ ശേഷം ഇയാള്‍ ഒളിവിലാണ്. അതിനാല്‍ അര്‍ഷാദാണ് സജീവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജീവിന്റെ ഫോണുമായാണ് അര്‍ഷാദ് രക്ഷപ്പെട്ടിരിക്കുന്നത്.

സജീവിന്റെ മൃതദേഹം ആദ്യം തുണിയിലും പിന്നീട് കിടക്കയിലും പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. ആരും കാണാതെ മൃതദേഹം ഇവിടെ നിന്നും മാറ്റാനായിരുന്നു അര്‍ഷാദിന്റെ ശ്രമം. എന്നാല്‍ ഇതിന് കഴിയാതെ വന്നതോടെ ഇയാള്‍ ഫ്ളാറ്റ് പൂട്ടി പോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.സമീപ ഫ്ലാറ്റുകളിലുള്ളവരാണ് മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം അറിയിച്ചത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റു നാലു പേര്‍ കൂടി ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നു. ഇവരാരും സ്ഥലത്തുണ്ടായിരുന്നില്ല.

ഫോണില്‍ വിളിച്ച്‌ കിട്ടാതിരുന്നതോടെ മറ്റു സുഹൃത്തുക്കള്‍ ഫ്‌ളാറ്റിലെ കെയര്‍ടേക്കറെ ബന്ധപ്പെട്ട് ഫ്‌ളാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്ഥലത്തെത്തി. സജീവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സജീവിന്റെ ബന്ധുക്കള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്‌ളാറ്റിലുണ്ടായിരുന്ന സുഹൃത്ത് അര്‍ഷാദ് സജീവ് കൃഷ്ണയ്‌ക്കൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്നുവെന്ന് പറയുന്നു. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നാണ് വിവരം.

അതേസമയം, ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നവര്‍ സ്ഥിരം പ്രശ്‌നക്കാരായിരുന്നുവെന്ന് അയല്‍വാസികള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കരുതെന്ന് ഇവര്‍ക്കു പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ ഫ്‌ളാറ്റില്‍നിന്ന് മാറുന്ന കാര്യവും സംസാരിച്ചിരുന്നതായാണ് ഇവര്‍ പറയുന്നത്. രണ്ടു ദിവസം മുന്‍പ് സജീവിനെയും അര്‍ഷാദിനെയും ഒരുമിച്ചു കണ്ടിരുന്നതായും അയല്‍ക്കാര്‍ വെളിപ്പെടുത്തി.