ലഹരി ഉപയോഗ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി കൊയിലാണ്ടി പൊലീസ്; കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ മേല്‍പ്പാലത്തിനരികില്‍ നിന്നും പിടിയിലായത് രണ്ടുപേര്‍


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലഹരി ഉപയോഗ കേന്ദ്രങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. സ്‌കൂള്‍, കൊളേജുകള്‍ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലഹരി വില്‍പ്പനക്കാര്‍ സജീവമാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസും പരിശോധന കര്‍ശനമാക്കിയത്.

ഇന്നലെ കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപത്തുവെച്ച് ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവരുടെ സ്ഥിരം കേന്ദ്രങ്ങളിലൊന്നാണ് കൊയിലാണ്ടി മേല്‍പ്പാലത്തിന്റെ പരിസരം. ഇവിടെ ആളൊഴിഞ്ഞ വീടുകളിലും മേല്‍പ്പാലത്തിലേക്ക് കയറാനുള്ള കോണിപ്പടികളും ലഹരി ഉപയോഗിക്കുന്നവരുടെ സ്ഥിരം കേന്ദ്രമാക്കുന്നുവെന്ന് നേരത്തെ തന്നെ പ്രദേശവാസികളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.

കഞ്ചാവ്, എം.ഡി.എം.എ പോലുള്ള ലഹരി മരുന്ന് വില്‍പ്പനയും ഉപയോഗവുമായും ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ ഈയടുത്ത് നിരവധി പേരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ലഹരി വില്‍പ്പന സംഘത്തിലെ പ്രധാനിയായ റാഫിയെയും അടുത്തിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ലഹരി സംഘങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെയാണ്. ഇവരുടെ കെണിയില്‍ വിദ്യാര്‍ഥികള്‍ പെടാതിരിക്കാന്‍ ശക്തമായ ബോധവത്കരണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.