‘സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല’; സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക്, ഒ.പി പൂര്‍ണ്ണമായും മുടങ്ങും


കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി പി.ജി ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി പൂര്‍ണ്ണമായി ബഹിഷ്‌കരിക്കും. എന്നാല്‍ അത്യാഹിതവിഭാഗം, ഐ.സി.യു, ലേബര്‍ റൂം എന്നിവിടങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല എന്ന് ആരോപിച്ചാണ് പണിമുടക്ക്. സ്റ്റൈപ്പന്റ് വര്‍ധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല എന്നാണ് പി.ജി ഡോക്ടര്‍മാര്‍ പറയുന്നത്.

രാവിലെ എട്ട് മണി മുതല്‍ ശനിയാഴ്ച രാവിലെ എട്ട് മണി വരെയാണ് പണിമുടക്ക് എന്ന് ആരോഗ്യസര്‍വ്വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍ ഡോ. അനന്ദു അറിയിച്ചു. എല്ലാ വര്‍ഷവും നാല് ശതമാനം സ്റ്റൈപ്പന്റ് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ തീരുമാനമാക്കിയതാണ്. 2019 മുതല്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയിരുന്നു.

കോവിഡ് സമയത്തെ സേവനത്തിന്റെ പേരില്‍ നല്‍കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്നും ആരോഗ്യസര്‍വ്വകലാശാലാ യൂണിയന്‍ ആരോപിക്കുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഒക്ടോബറില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് പി.ജി ഡോക്ടര്‍മാരുടെ തീരുമാനം.