ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ഇത് സംബന്ധിച്ച് യാതൊരു തീരുമാനവുമെടുത്തിട്ടില്ല: മന്ത്രി വി ശിവൻകുട്ടി


തിരുവനന്തപുരം: ബോണസ് പോയിന്റുകൾ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ വർഷത്തെ ബോണസ് പോയിന്റുകൾ സംബന്ധിക്കുന്ന തീരുമാനമൊന്നും നിലവിൽ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിൽ നീന്തൽ പരിശീലനത്തിനിടെ 16 കാരനും അച്ഛനും മുങ്ങി മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.