ആശ്വാസവാര്‍ത്തയുമായി ഐ.സി.എം.ആര്‍; രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ട; ഇന്ത്യയില്‍ കോവിഡ്-19 നാലാം തരംഗം ഇല്ല


 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 നാലാം തരംഗം ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രോഗികളുടെ എണ്ണത്തിലെ നിലവിലെ വര്‍ധവനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഐ.സി.എം.ആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമിരന്‍ പാണ്ഡ പറഞ്ഞു. ജില്ലാ തലങ്ങളില്‍ കോവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ രാജ്യം നാലാം തരംഗത്തിലേക്കു പോവുകയാണ് എന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ന്യൂസ് ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ തലങ്ങളില്‍ കോവിഡ് കണക്കുകളില്‍ ചില കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിനെ നിലവിലെ അവസ്ഥയില്‍ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

നിലവിലുള്ളത് നാലാംതരംഗം അല്ലെന്നു പറയുന്നതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്. അതിലാദ്യത്തേത്, പ്രാദേശികതലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയത്, അതിനു കാരണം ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ് എല്ലാ സംസ്ഥാനങ്ങളും കോവിഡിന്റെ പിടിയിലാണെന്ന് പറയാനാവില്ല എന്നും പാണ്ഡ പറയുന്നു.

കോവിഡ് കൂടുന്നതിന് അനുസരിച്ച് ഹോസിപിറ്റല്‍ അഡ്മിഷന്‍ കൂടുന്നില്ല എന്നതാണ് മൂന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നാലാമത്തേത് ഇതുവരെയും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല എന്നതുമാണ്. ഇവയെല്ലാം രാജ്യത്ത് നിലവിലുള്ളത് നാലാംതരംഗം അല്ല എന്നതിന് ഉദാഹരണങ്ങളാണെന്ന് പാണ്ഡ പറയുന്നത്.

[bot1]