ഐ.ജിയും ഡി.ഐ.ജിയുമൊക്കെയാണെന്ന് പറഞ്ഞ് പെണ്‍വീട്ടുകാരെ വിശ്വസിപ്പിച്ച് വിവാഹം കഴിച്ച് മുങ്ങി; വിവാഹതട്ടിപ്പ് വീരന്‍ പാലേരി സ്വദേശി പിടിയില്‍



പേരാമ്പ്ര:
പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരെ വിവാഹം ചെയ്ത പാലേരി സ്വദേശിയായ വിവാഹ തട്ടിപ്പ് വീരന്‍ മലപ്പുറത്ത് പിടിയില്‍. കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്.

പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊടുവള്ളി വാവാട്ടെ നാലാം ഭാര്യയുടെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കേരള പൊലീസില്‍ ഡി.ഐ.ജി ആണ്, എസ്.പി ആണ് എന്നൊക്കെ പെണ്‍വീട്ടുകാരെ പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

സ്ത്രീധനമായി പണവും വാഹനവും കവര്‍ന്ന് മുങ്ങുന്ന യുവാവിനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കോട്ടക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിവീഴുന്നത്.

വിവാഹങ്ങള്‍ നടത്തി സ്വര്‍ണവും കാറും പണവും കൈവശപ്പെടുത്തി മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറയുന്നു. നിരവധി പരാതികളെത്തിയതോടെയാണ് പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങിയത്. നാലാം ഭാര്യയുടെ വീട്ടില്‍ പ്രതിയുണ്ടെന്ന് വിവരം കിട്ടിയതോടെ കോട്ടക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ എസ്.ഐ സുകീസ് കുമാര്‍, എ.എസ്.ഐ കൃഷ്ണന്‍കുട്ടി, സി.പി.ഒ വീണ വാരിയത്ത് എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തിരൂര്‍ ഫസ്റ്റ്ട്രാക്ക് കോടതിയില്‍ ഹാജരാക്കി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസ്സുകളുണ്ടെന്നാണ് കോട്ടക്കല്‍ പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.