ഉണങ്ങിനിന്ന തെങ്ങിനടിയില്‍ തീയിട്ടു; കോഴിക്കോട് ക്ഷേത്രോത്സവത്തിനിടെ തെങ്ങ് കടപുഴകി വീണ് ഒരാള്‍ മരിച്ചു


കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ ഉണങ്ങിനിന്ന തെങ്ങിന്റെ അടിഭാഗത്ത് തീപിടിച്ച് തെങ്ങ് കടപുഴകി വീണ് ഒരാള്‍ മരിച്ചു. വെള്ളിമാടുകുന്ന് വാപ്പോളിത്താഴം കാട്ടറ പൊയില്‍ താഴത്ത് ഗണേശാണ് (60) മരിച്ചത്.

പൂളക്കടവ് കോഴമ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാറോപ്പടി കൊല്ലറക്കല്‍ സുധീഷ് (44), സുനി, പറമ്പില്‍ ബസാറിലെ ഓയില്‍ മില്‍ ജീവനക്കാരന്‍ പ്രഭാത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അപകടം നടന്നത്. ഉണങ്ങിനിന്ന തെങ്ങിനോട് ചേര്‍ന്ന് ആരോ തീയിട്ടതിനെ തുടര്‍ന്ന് തീ കത്തിപ്പടരുകയും തെങ്ങ് കടപുഴകി വീഴുകയുമായിരുന്നു. വെള്ളിമാടുകുന്നില്‍ നിന്ന് അഗ്നിരക്ഷാസേനയും ചോവയൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.