പൗഡര്‍ ടിന്നിലും ഒഴിഞ്ഞ സോപ്പ് കൂടിലും ലഹരി ഒളിപ്പിച്ച് ഇരുപത്തിരണ്ടുകാരന്‍; 58 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: വില്‍പനയ്ക്കായി ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ച യുവാവ് പൊലീസ് പിടിയിലായി. 58 ഗ്രാം എംഡിഎംഎയുമായാണ് അറസ്റ്റ് യുവാവ് അറസ്റ്റിലായത്. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുവെച്ചാണ് എംഡിഎംഎ യുമായി വെള്ളയില്‍ നാലുകൂടി പറമ്പില്‍ വീട്ടില്‍ ഗാലിദ് അബാദി എന്ന ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര വിപണിയില്‍ 5 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നാണ് ഗാലിദ് അബാദിയില്‍ നിന്ന് കണ്ടെടുത്തത്.

ജില്ലാ പൊലീസ് മേധാവി എ.അക്‌ബര്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു ബെംഗളൂരുവില്‍നിന്നെത്തിയ ബസ്സില്‍ നിന്ന് ഇറങ്ങിയ പ്രതിയില്‍നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. കോഴിക്കോട് ആന്റി നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡിസ്ട്രിക്‌ട് ആന്റി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്), സബ് ഇന്‍സ്പെക്ടര്‍ കിരണ്‍ ശശിധരന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

പൗഡര്‍ ടിന്നിലും ഒഴിഞ്ഞ സോപ്പ് കൂടിലും ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തു കണ്ടെടുത്തത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സൗത്ത് ബീച്ചില്‍ വച്ച്‌ പിടിയിലായ പ്രതിയില്‍ നിന്നും സമാന രീതിയില്‍ ലൈറ്റുകളിലും സ്പീക്കറിലും ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തുക്കള്‍ എത്തിയിരുന്നു. ബെംഗളൂരുവിലെ ലഹരി മാഫിയ തലവന്റെ നിര്‍ദ്ദേശപ്രകാരം ഇവിടെ എത്തിച്ചുനല്‍കല്‍ മാത്രമാണു തന്റെ ജോലിയെന്നും ആര്‍ക്കാണെന്ന് അറിയില്ലെന്നും മെസേജ് വഴി മാത്രമാണ് നിര്‍ദ്ദേശം ലഭിച്ചതെന്നും പ്രതി പൊലീസിനോടു പറഞ്ഞ വിവരം.

ലഹരിക്കേസുകളിലും മോഷണ കേസുകളിലും മുമ്പും അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് പ്രതി. മറ്റൊരു കേസില്‍ ഇയാളെയും കൂട്ടാളികളെയും പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാള്‍ ബെംഗളൂരുവിലേക്കു കടന്നു കളഞ്ഞതാണെന്നാണ് നടക്കാവ് പൊലീസ് പറയുന്നത്. ബെംഗളൂരുവില്‍നിന്നു വാട്‌സ്‌ആപ്പും ഗൂഗിള്‍ പേയും വഴി ഓര്‍ഡര്‍ സ്വീകരിച്ച്‌ കാരിയര്‍ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചുനല്‍കുന്നതിലെ പ്രധാന കണ്ണിയാണ് ഗാലിദ് അബാദി. ഇയാള്‍ ഏറെനാളായി ഡാന്‍സാഫിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.

ഡാന്‍സാഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, അബ്ദുറഹിമാന്‍ സീനിയര്‍ സിപിഒ കെ അഖിലേഷ്, അനീഷ് മൂസാന്‍വീട് സിപിഒമാരായ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്, ഷാഫി പറമ്ബത്ത്, എ. പ്രശാന്ത് കുമാര്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ബാബു പുതുശേരി, എഎസ്‌ഐ പ്രദീപ് കുമാര്‍ എസ്സിപിഒ വി.കെ. ജിത്തു, എം.കെ.സജീവന്‍, സിപിഒ യു.കെ. പ്രഭാഷ് എന്നിരാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.