ജനിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ എസ്എംഎ രോഗബാധിത; ജീവിതത്തത്തോട് പൊരുതുന്ന കുരുക്കിലാടുള്ള കുഞ്ഞു സിയ ഫാത്തിമയെ ചേർത്ത് പിടിച്ച് കെ.കെ ശൈലജ ടീച്ചര്‍


വടകര: ഒട്ടും പരിചയമില്ലാത്ത കെ.കെ ശൈലജ ടീച്ചര്‍ കൈയിലെടുത്തിട്ടും കുഞ്ഞ് സിയാ ഫാത്തിമയ്ക്ക് പരിഭവം ഒട്ടും തോന്നിയിരുന്നില്ല ഇന്നലെ. വിശേഷങ്ങള്‍ പറഞ്ഞ് കൊഞ്ചിക്കുമ്പോള്‍ സിയ ഇടയ്ക്ക് ഉമ്മയെ നോക്കുന്നുണ്ടായിരുന്നു. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി കുരിക്കിലാട് എത്തിയപ്പോഴായിരുന്നു ടീച്ചര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ എസ്എംഎ എന്ന രോഗം ബാധിച്ച സിയാ ഫാത്തിമയെ കാണാനായി ആശാരിക്കുനി എന്ന വീട്ടിലേക്ക് എത്തിയത്.

വീട്ടുകാരെ പരിചയപ്പെട്ട ടീച്ചര്‍ കുട്ടിയുടെ നിലവിലെ ചികിത്സകളെക്കുറിച്ചും മറ്റും വിശദമായി ചോദിച്ചറിഞ്ഞു. ശേഷം തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ എല്ലൗ സൗകര്യങ്ങളും ചെയ്തു തരുമെന്ന് വീട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

ജനിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് സിയാ ഫാത്തിമയ്ക്ക് സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ ചികിത്സ ആരംഭിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മാസം തോറും സൗജന്യമായി നല്‍കുന്ന മരുന്നായിരുന്നു പതിവായി കുഞ്ഞിന് നല്‍കിയിരുന്നത്. ഇതിനിടയില്‍ കഴിഞ്ഞ മാര്‍ച്ച് 31-ന്‌ 18 കോടി വിലവരുന്ന മരുന്ന് കുഞ്ഞിന് നല്‍കിയിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ജനകീയ കമ്മിറ്റിയായിരുന്നു മരുന്ന് വാങ്ങാനുള്ള പണം സ്വരൂപിച്ചത്.

എല്‍ഡിഎഫ് നേതാക്കളായ എന്‍.നിധിന്‍, കെ.എം നാരായണന്‍,കെ.എം വാസു, കെ.പി ചന്ദ്രന്‍, പി.അശോകന്‍, പി ശ്യാമള, എന്നിവര്‍ സന്ദര്‍ശന വേളയില്‍ ടീച്ചര്‍ക്കൊപ്പം ഉണ്ടായിരുന്നു.