മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; സമീപിച്ചത് കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ യു.എ.പി.എ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്


ന്യൂഡല്‍ഹി: കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലടക്കം മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യു.എ.പി.എ വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകളിലും വളയത്ത് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും യു.എ.പി.എ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.

2013ലാണ് കുറ്റ്യാടി സ്റ്റേഷനില്‍ രൂപേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണംചെയ്‌തെന്നാരോപിച്ചായിരുന്നു കേസ്. 2014ലേതാണ് വളയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. എന്നാല്‍ യു.എ.പി.എ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ അനുകൂല ഉത്തരവുകള്‍ പുറപ്പടുവിക്കുകയായിരുന്നു.

 

കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ യു.എ.പി.എ ചുമത്താനുള്ള തെളിവുകള്‍ വ്യക്തമാക്കി അന്വേഷണ സംഘം നല്‍കുന്ന റിപ്പോര്‍ട്ടില്‍ അതോറിറ്റി ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്നാണ് 2008-ലെ ചട്ടത്തിലെ വ്യവസ്ഥ. ഇതിന്മേല്‍ സര്‍ക്കാരും ഒരാഴ്ചക്കകം അനുകൂല തീരുമാനമെടുക്കേണ്ടതുണ്ട്. പക്ഷേ, രൂപേഷിന്റെ കേസില്‍ ഇത് ആറ് മാസംവരെ സമയം എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയയായിരുന്നു ഹൈക്കോടതിയുടെ വിധി.

അതേസമയം, യുഎപിഎ ചുമത്തുന്നതിന് അനുമതി നല്‍കുന്ന 2008-ലെ ചട്ടത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അനുമതി എന്നത് നിര്‍ദേശക സ്വഭാവമുള്ളതു മാത്രമാണ്. അല്ലാതെ നിര്‍ബന്ധിത സ്വഭാവം ഉള്ളതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ പറയുന്നു. യു.എ.പി.എ അതോറിറ്റി പുനഃസംഘടിപ്പിച്ച സമയമായതിനാലാണ് അനുമതി കൃത്യസമയത്ത് നല്‍കാന്‍ കഴിയാതിരുന്നത്. ഇത് ഭരണപരമായ കാരണങ്ങളാലാണ് എന്നുമാണ് സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരിക്കുന്നത്.