ശാന്തമായ വെള്ളച്ചാട്ടം, കണ്ണടച്ച് തുറക്കും മുമ്പേ മലവെള്ളപ്പാച്ചിലെത്തി വന്യരൂപം പൂണ്ടു; തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് മലവെള്ളപ്പാച്ചിലെത്തുന്നതിന്റെയും ആളുകള്‍ ഓടിരക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ (വീഡിയോ കാണാം)


തുഷാരഗിരി: ആ സമയത്ത് തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്ന ആര്‍ക്കും ഇപ്പോഴും നടുക്കം വിട്ട് മാറിയിട്ടില്ല. അതുവരെ ശാന്തമായിരുന്ന വെള്ളച്ചാട്ടം പൊടുന്നനെയാണ് വന്യരൂപം പൂണ്ടത്. ഒരു നിമിഷം കൊണ്ടാണ് വനത്തില്‍ നിന്ന് മലവെള്ളം കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിലേക്ക് എത്തിയത്. ഇതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. അവധി ദിവസം കൂടിയായതിനാല്‍ പതിവിലേറെ സഞ്ചാരികള്‍ തുഷാരഗിരിയിലേക്ക് എത്തിയിരുന്നു. ഒന്നാം വെള്ളച്ചാട്ടത്തിന് താഴെ മാത്രം ഇരുനൂറോളം പേരാണ് ഉണ്ടായിരുന്നത്. മഴ ഇല്ലാത്ത സമയമായതിനാല്‍ നിരവധിപേര്‍ ഇവിടെ കുളിക്കുന്നുമുണ്ടായിരുന്നു.

തുഷാരഗിരി വനമേഖലയില്‍ പെയ്ത കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത് എന്നാണ് വിലയിരുത്തല്‍. അവിടെ ഉണ്ടായിരുന്ന ആളുകള്‍ ഉടന്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. തുഷാരഗിരിയില്‍ ഉണ്ടായിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം ഗൈഡുകളും ഓടിയെത്തി ആളുകളെ സ്ഥലത്ത് നിന്ന് മാറാന്‍ സഹായിച്ചു.

വീഡിയോ കാണാം: