വിവാഹ ഷൂട്ടിംങ്ങെന്ന വ്യാജേന കാറില്‍ എം.ഡി.എം.എ കടത്ത്; കോഴിക്കോട് മൂന്നു പേര്‍ പിടിയില്‍


കോഴിക്കോട്: വിവാഹ ഷൂട്ടിംങ്ങെന്ന വ്യാജേന കാറില്‍ എം.ഡി.എം.എ കടത്തിയ യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ നല്ലൂര്‍ കളത്തില്‍ തൊടി പ്രജോഷ് പി (44) ഫാറൂഖ് കോളേജ് ഓലശ്ശേരി ഹൗസില്‍ അഭിലാഷ് കെ (26) കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്പ് ബിനീഷ് പി (29) എന്നിവരെയാണ് പിടികൂടിയത്. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ഇവരെ അരീക്കോട് ജംഗ്ഷനില്‍ വച്ച് പോലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു.

പ്രാഥമിക പരിശോധനയില്‍ വിവാഹ ഷൂട്ടിംങ്ങിനായി പോയ കാറാണെന്നേ തോന്നിയിരുന്നുളളൂ. എന്നാല്‍ സ്റ്റേഷനില്‍ വച്ച് വിശദമായി പരിശോധിച്ചപ്പോള്‍ കാറിന്റെ ഉള്ളില്‍ വെച്ച ക്യാമറ ലൈറ്റ് സ്റ്റാന്റിന്റെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച 100 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.
പിടിയിലായ ലഹരിമരുന്നിന് വിപണിയില്‍ നാലു ലക്ഷം രൂപയാണ് വില. വിവാഹഷൂട്ടിംങ്ങിനു പോയി വരികയാണെന്ന് വരുത്താന്‍ കാറില്‍ ക്യാമറ, ലൈറ്റുകള്‍, ലൈറ്റ് സ്റ്റാന്റ് എന്നിവ ഇവര്‍ വച്ചിരുന്നു.

ഇന്‍സ്പെക്ടര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും കോഴിക്കോട് ആന്റി നര്‍കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്നാണ് ഇവരെ അരീക്കോട് ജംഗ്ഷനില്‍ വച്ച് പിടികൂടിയത്.

summary: drug seized in calicut.