ഗ്രൗണ്ടുകള്‍ സജ്ജമായില്ല; പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ ‘എച്ച്’ എടുക്കാം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവനുവദിച്ച് ഗതാഗതമന്ത്രി


കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് നിര്‍ദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. ഗ്രൗണ്ടുകള്‍ സജ്ജമാകാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാം. എന്നാല്‍ കയറ്റത്തു നിര്‍ത്തി പുറകോട്ടെടുക്കുന്നതും, പാര്‍ക്കിങ്ങും, റോഡ് ടെസ്റ്റിനിടയില്‍ ചെയ്യിക്കണമെന്നാണ് നിര്‍ദേശം.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ തന്നെ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തി പുറകോട്ട് എടുക്കുന്നതും ഉള്‍പ്പെട്ടതാണ് കാറിന്റെ ലൈസന്‍സ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടില്‍ വേണം.

പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയായിരുന്നു തീരുമാനം. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.