കൊയിലാണ്ടിയിലും ചാരിറ്റി തട്ടിപ്പ്; ജീവകാരുണ്യത്തിനെന്ന പേരില്‍ ബസ് സ്റ്റാന്റില്‍ പണം പിരിച്ച സംഘം പിടിയില്‍


കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ പണം തട്ടുന്ന സംഘം പിടിയില്‍. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ വച്ചാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്ന് നിരവധി വ്യാജരേഖകളും പിടികൂടി.

അസുഖം ബാധിച്ച തൃശൂര്‍ സ്വദേശി ഷിജുവിന്റെ പേരിലാണ് സംഘം കൊയിലാണ്ടിയില്‍ നിന്ന് ധനസമാഹരണം നടത്തിയത്. തൃശൂര്‍ ജില്ലയിലെ തന്നെ ആതിരപ്പിള്ളി സ്വദേശികളാണ് കസ്റ്റഡിയിലായത്. ഇവരുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു.

രണ്ട് ഗായകര്‍, മൂന്ന് വളണ്ടിയര്‍മാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പലയിടത്ത് നിന്നായി സംഘം ലക്ഷങ്ങള്‍ പിരിച്ചെടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ജീവകാരുണ്യപ്രവര്‍ത്തനത്തിന് എന്ന പേരില്‍ പണം പിരിക്കുന്ന ഈ സംഘത്തെ പല സ്ഥലങ്ങളില്‍ വച്ചായി കണ്ട ഒരു യുവതിയാണ് സംശയത്തെ തുടര്‍ന്ന് നാട്ടുകാരോട് വിവരം പറഞ്ഞത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Summery: Koyilandy police take a group of people for committing fraud in the name of charity.