അരീക്കോട് നിന്ന് മോഷ്ടിച്ച് കൊയിലാണ്ടി ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു


കോഴിക്കോട്: അരീക്കോട് നിന്ന് മോഷ്ടിച്ച് കൊയിലാണ്ടി ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് താമരശ്ശേരിയ്ക്ക് സമീപം കോരങ്ങാടുവെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്.

അരീക്കോട് സ്വദേശി സിദ്ദിഖിന്റെ ബസാണ് മോഷ്ടിക്കപ്പെട്ടത്. ബസ് അപകടത്തില്‍പ്പെട്ടയുടന്‍ ഇതിലുണ്ടായിരുന്ന ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. താമരശ്ശേരി ട്രാഫിക് പൊലീസ് എത്തി ബസ് ഉടമയായ സിദ്ദിഖിനെ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ ബസ് ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍ നിന്നും നീക്കി ഗതാഗതം സുഗമമാക്കുകയായിരുന്നു.

പൊലീസ് വിവരം അറിയിച്ചപ്പോള്‍ ബസ് മോഷ്ടിക്കപ്പെട്ട കാര്യം സിദ്ദിഖ് അറിയുന്നത്. ബസിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. ഷെഡ്ഡിലെ സി.സി.ടി.വി പരിശോധിച്ചാല്‍ ബസ് ആരാണ് മോഷ്ടിച്ചതെന്ന് മനസിലാവുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, ബസ് മാറിയെടുത്തുപോയതാകാനുള്ള സാധ്യതയും സിദ്ദിഖ് തള്ളിക്കളയുന്നില്ല.