കോഴിക്കോട് വെളളയില്‍ ഓട്ടോഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍


കോഴിക്കോട്: വെള്ളയില്‍ പണിക്കര്‍റോഡ് കണ്ണന്‍കടവില്‍ ഓട്ടോറിക്ഷാഡ്രൈവറെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍.
കോഴിക്കോട് വെള്ളയില്‍ സ്വദേശി ധനീഷ്(33) നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസമാണ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്തിനെ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തിയത്.

കൊല നടന്ന സമയത്ത് സംഭവസ്ഥലത്ത്കൂടി സ്‌കൂട്ടില്‍ പോകുന്നതായി സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി ഇയാളെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിയിരുന്നു. ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് പണിക്കര്‍റോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്ത് കൊല്ലപ്പെട്ടത്. സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് ബൂട്ട് സ്‌പെയ്സില്‍ രക്തംപുരണ്ട കൊടുവാള്‍വെച്ച് ഒരാള്‍ അതിവേഗത്തില്‍ പോകുന്നതായി കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.

15 വെട്ടുകളാണ് ശ്രീകാന്തിന്റ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൊലയാളി ശ്രീകാന്തിനെ തുടരെ വെട്ടുകയും മരണമുറപ്പാക്കിയശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമികനിഗമനം. അതിനാല്‍, മുന്‍കുട്ടി നിശ്ചയിച്ചുറപ്പിച്ച കൊലയാകാനാണ് സാധ്യതയെന്നും പെട്ടെന്നുള്ള പ്രകോപനത്തില്‍ കൃത്യംചെയ്തതാകാന്‍ സാധ്യതയില്ലെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജി. സുരേഷ്, വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ പി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.