കോഴിക്കോട് ജില്ലയില്‍ ലഭിച്ചത് 45897 പരാതികള്‍, പരിഹരിച്ചത് 733 എണ്ണം; നവകേരള സദസ്സിലെ പരാതികള്‍ക്ക് പരിഹാരം വൈകുന്നു


കോഴിക്കോട്: നവകേരള സദസ് വന്‍ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോഴും പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം. പെട്ടെന്ന് തീര്‍ക്കാവുന്ന പരാതികളില്‍ രണ്ടാഴ്ചക്കകം പരിഹാരമാകുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അവകാശപ്പെട്ടത്.

കോഴിക്കോട് ജില്ലയില്‍ 45897 പരാതികള്‍ ലഭിച്ചതില്‍ 733 എണ്ണം മാത്രമാണ് പരിഹരിച്ചതായി പറയുന്നത്. ഇന്നലെവരെയുള്ള കണക്കാണിത്. പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു എന്ന മറുപടികളും പരിഹരിക്കപ്പെട്ടെന്ന കണക്കില്‍പ്പെടുന്നുണ്ട്.

നവംബര്‍ 24, 25, 26 തിയ്യതികളിലായാണ് കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ് നടന്നത്. പെട്ടെന്ന് പരിഹരിക്കാവുന്നതാണെങ്കില്‍ രണ്ടാഴ്ചയും നടപടിക്രമങ്ങള്‍ വേണ്ടവയില്‍ നാലാഴ്ചയുമാണ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞത്. സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ടവയാണെങ്കില്‍ പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും- ഇതായിരുന്നു നവകേരള സദസ്സില്‍ പരാതിയുമായി എത്തിയവര്‍ക്കുള്ള ഉറപ്പ്. എന്നാല്‍ പരാതികളില്‍ ഭൂരിപക്ഷവും കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.

പരാതികളുടെ ബാഹുല്യം കാരണമാണ് പരിഹാര നടപടികള്‍ നീണ്ടുപോകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ജില്ലാ അദാലത്തുകളില്‍ സാധാരണഗതിയില്‍ പരമാവധി 3000ത്തോളം പരാതികള്‍ മാത്രമേ ലഭിക്കാറുള്ളു. എന്നാല്‍ നവകേരള സദസില്‍ ലഭിച്ചത് ഇതിന്റെ 15 ഇരട്ടി വരും. ജനുവരി അവസാനത്തോടെ തീര്‍പ്പാക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്.