കരകയറാനാകാതെ മണിക്കൂറുകളോളം തോട്ടിലെ വെള്ളത്തില്‍; ഒടുവിൽ പോത്തിന് രക്ഷകരായത് കൊയിലാണ്ടി ഫയര്‍ ഫോഴ്സ് (വീഡിയോ കാണാം)


കൊയിലാണ്ടി: കാവുംവട്ടത്ത് കരകയറാനാകാതെ തോട്ടിലെ വെള്ളത്തില്‍ കുടുങ്ങിപോയ പോത്തിന് രക്ഷകരായി കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ഇന്നലെ വൈകീട്ടാണ് കാവുംവട്ടം എം.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിന് പുറകിലുള്ള തോട്ടിലെ വെള്ളത്തില്‍ പോത്തിറങ്ങിയത്. തുടര്‍ന്ന് കരയ്ക്ക് കയറാനാകാതെ വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു.

കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ എസ്.ടി.ഒ ആനന്ദന്‍ സി.പി യുടെ നേതൃത്തത്തില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. റോപ്പ് ഉപയോഗിച്ചാണ് രണ്ട് വയസ്സുള്ള പോത്തിനെ കരയ്‌ക്കെത്തിച്ചത്.

എസ്.എഫ്.ആര്‍.ഒ റഫീഖ് കാവില്‍, എഫ്.ആര്‍.ഒ മാരായ ഹരീഷ് എം.എസ്, ജിനീഷ്‌കുമാര്‍, നിധിപ്രസാദ് ഇ.എം, അഖില്‍, ഹോം ഗാര്‍ഡുമാരായ ബാലന്‍ ടി.പി, സുജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.