വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകം; പ്രതി പോലീസ് വലയിലായതായി സൂചന



വടകര:  വടകരയിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ  പ്രതി പോലീസ് വലയിലായതായി സൂചന. തൃശൂർ സ്വദേശിയാണ്  കസ്റ്റഡിയിലായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. പ്രതിയുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.

സിസിടിവി ദൃശ്യം പുറത്തുവിട്ടതിന് പിന്നാലെ ചിലർ നൽകിയ വിവരങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ പോലീസിന് സഹായകമായത്. ഇയാൾ വടകരയിൽ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്തിരുന്നതായും ഒന്നിലേറെ ഭാഷകൾ അറിയുന്ന ആളാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

വടകര ടൗണിനോട് ചേർന്ന പ്രദേശത്ത് പ്രതി താമസിച്ചതായും ബോട്ടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടതായും വിവരം ലഭിച്ചു. ഫോൺ ലൊക്കേഷൻ മുഖേന നടത്തിയ അന്വേഷണത്തിൽ കുറ്റിപ്പുറത്തുവെച്ച് പ്രതിയുടെതെന്ന് സംശയിക്കുന്ന ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്വവർഗാനുരാഗികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയാൻ പോലീസിന് സഹായകമായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് രാജനെ സ്വന്തം കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.