കടത്തനാടന്‍ മണ്ണില്‍ പോര് മുറുക്കാന്‍ ഷാഫി പറമ്പില്‍ നാളെയെത്തും; യു.ഡി.എഫ് ക്യാമ്പില്‍ ആവേശം, ഒരുക്കുന്നത് വമ്പന്‍ സ്വീകരണ പരിപാടി


വടകര: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പാലക്കാട് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഷാഫി പറമ്പില്‍ നാളെയെത്തും. നാളെ വൈകുന്നേരം വടകര പുതിയ സ്റ്റാന്റ് പരിസരത്ത് ഷാഫി പറമ്പിലിന് പ്രവര്‍ത്തകർ വമ്പന്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ഷാഫി സംസാരിക്കും.

പ്രചരണ രംഗത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ ഏറെ മുന്നിലാണ്. അതിനാല്‍ ഇനിയുള്ള ഓരോ നിമിഷവും കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് വടകര മണ്ഡലത്തിന്റെ ഓരോ കോണിലുമെത്തി പരമാവധി വോട്ടര്‍മാരെക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനാണ് യു.ഡി.എഫ് തീരുമാനം.

മാഹിയുടെ മരുമകന്‍ എന്ന നിലയ്ക്ക് ഷാഫിയ്ക്ക് വടകര അപരിചിത സ്ഥലമല്ല. സ്ഥിരം വടകരയിലൂടെ കടന്നുപോകുന്നയാളാണ് ഷാഫി. പട്ടാമ്പി കോളേജിലെ യൂണിയന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം മുതല്‍ തുടങ്ങിയ മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഷാഫി അതേ പ്രതീക്ഷയോടെയാണ് ആദ്യ ലോക്‌സഭാ മത്സരത്തെയും നേരിടുന്നത്.

കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചുകൊണ്ട് രാഷ്ട്രീയ രംഗത്ത് തുടക്കം കുറിച്ച ഷാഫി 2011ല്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തായിരുന്നു നിയമസഭയിലേക്ക് കാലെടുത്തുവെച്ചത്. തുടര്‍ച്ചയായി മൂന്ന് തവണ പാലക്കാട് എം.എല്‍.എ ആയി.