മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ


പയ്യോളി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പയ്യോളി സ്വദേശി അറസ്റ്റില്‍. ബഹ്‌റൈനില്‍ നിന്നും വന്ന നൗഷാദ് കെ.പിയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ അറസ്റ്റിലായത്. നൗഷാദിന് പുറമേ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫും പിടിയിലായിട്ടുണ്ട്.

മലദ്വാരത്തില്‍ മൂന്നു കാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 8.05 ന് ബഹറൈനില്‍ നിന്ന് വന്ന മസ്‌ക്കറ്റ് ഫ്‌ലൈറ്റിലെ യാത്രക്കാരനായിരുന്നു നൗഷാദ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ നൗഷാദിനെ സംശയം തോന്നി പോലീസ് വിമാനത്താവളത്തിന് പുറത്തുള്ള എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പക്ഷേ ഇയാള്‍ സ്വര്‍ണം കടത്തിയത് സമ്മതിച്ചില്ല. തുടര്‍ന്ന് എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂളുകളില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. മൂന്ന് ക്യാപ്‌സ്യൂളുകളില്‍ 766 ഗ്രാം മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ ബഹറിനില്‍ നിന്ന് വന്ന ജി.എഫ്. 260ലെ ഫ്‌ളൈറ്റിലാണ് റൗഫ് എത്തിയത്. സംശയം തോന്നിയ പൊലീസ് റൗഫിനെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

മൂന്നു ക്യാപ്‌സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് റൗഫ് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാല്‍ സ്വര്‍ണക്കടത്ത് സംഘം ഇയാളെ ഫോണില്‍ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാള്‍ക്ക് നല്‍കിയ നിര്‍ദേശം. വിളിക്കുന്ന ആളുകള്‍ക്ക് സ്വര്‍ണം നല്‍കാനായിരുന്നു ഇയാളോട് പറഞ്ഞിരുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂരില്‍ പോലീസ് പിടികൂടിയത്. 17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വര്‍ണം ഇക്കാലയളവില്‍ പോലീസ് വിമാനത്താവളത്തിന് മുന്‍പിലെ എയ്ഡ് പോസ്റ്റ് വഴി പിടികൂടി.