വെള്ളിയാഴ്ച രാത്രി വരെ കേരളാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം; കടല്‍ക്ഷോഭ സാധ്യത മുന്നില്‍കണ്ട് മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സുരക്ഷാമുന്നറിയിപ്പ്, വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം


കോഴിക്കോട്: കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്ര(INCOIS)ത്തിന്റെ റിപ്പോര്‍ട്ട്. മൽസ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം.

വെള്ളിയാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള്‍‌ ഉണ്ടായേക്കാം എന്നാണ് മുന്നറിയിപ്പ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്നും അതുവഴി അവ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാമെന്നും മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി വിനോദസഞ്ചാരികളുടെ  ബീച്ചിലേക്കുള്ള യാത്രകള്‍ക്കും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.